കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയ്ക്കെതിരെ വിജയപ്രതീക്ഷവെച്ച് അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യ നിലനില്‍പ്പിനായി പൊരുതുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന ശക്തമായ നിലയില്‍ അവസാന ദിനം ക്രീസിലെത്തിയ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകള്‍ കൂടി അതിവേഗം നഷ്ടപ്പെട്ടതോടെ സമനിലയ്ക്കായാണ് ഇന്ത്യ പൊരുതുന്നത്.

അവസാന ദിനം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. അര്‍ധസെഞ്ചുറിയുമായി ക്രീസിലുള്ള ക്യാപ്റ്റന്‍ വിരാട് കോലിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. റണ്ണൊന്നുമെടുക്കാതെ വൃദ്ധിമാന്‍ സാഹയാണ് കോലിക്ക് കൂട്ട്. നാലു വിക്കറ്റുകള്‍ കൂടി ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 149 റണ്‍സിന്റെ ആകെ ലീഡായി.

79 റണ്‍സെടുത്ത കെ എല്‍ രാഹുല്‍, 22 റണ്‍സെടുത്ത ചേതേശ്വര്‍ പൂജര, അജിങ്ക്യാ രഹാനെ(0), രവീന്ദ്ര ജഡേജ(9), ഏഴ് റണ്‍സെടുത്ത അശ്വിന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്മലാണ് ഇന്ത്യയുടെ മുന്‍നിര തകര്‍ത്തത്. രണ്ട് വിക്കറ്റെടുത്ത ഷനകയും ലങ്കയ്ക്കായി തിളങ്ങി.