കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചോവര്‍ പിന്നിട്ടപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ ശീഖര്‍ ധവാന്‍(11), കെഎല്‍ രാഹുല്‍(5), ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി(8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ഒരു റണ്ണുമായി യുവരാജ് സിംഗും റണ്‍സൊന്നുമെടുക്കാതെ എംഎസ് ധോണിയുമാണ് ക്രീസില്‍. ക്രിസ് വോക്സാണ് ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റും നേടിയത്.രാത്രിയിലെ കനത്ത മഞ്ഞു വീഴ്ച ബൗളിംഗ് ദുഷ്കരമാക്കുമെന്നതിനാല്‍ മികച്ച സ്കോര്‍ കണ്ടെത്തേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിന് ഇന്നു ജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ നിലനില്‍പ്പുള്ളു.

ആദ്യ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമും ഇറങ്ങുന്നത്. പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം ഇന്ത്യ ഭുവനേശ്വര്‍ കുമാറിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ആദ്യ മത്സരത്തില്‍ തിളങ്ങായിരുന്ന ശീഖര്‍ ധവാനെയെും കെഎല്‍ രാഹുലിനെയും യുവരാജ് സിംഗിനെയും നിലനിര്‍ത്തിയപ്പോള്‍ അജിങ്ക്യാ രഹാനെ ഒരിക്കല്‍ കൂടി പുറത്തായി.