ലണ്ടന്‍: ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി. രണ്ടിനെതിരെ നാലുഗോളിനായിരുന്നു ഓസീസിന്റെ ജയം. വി.ആർ. രഘുനാഥ്, മൻദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടി. ബ്രിട്ടൻ-ബെൽജിയം മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ഓസ്ട്രേലിയ നേരത്തെ ഫൈനലിൽ കടന്നിരുന്നു.
നിലവിൽ രണ്ടാംസ്ഥാനക്കാരായ ഇന്ത്യയ്ക്കു അഞ്ച് കളികളിൽനിന്ന് ഏഴു പോയിന്റാണുള്ളത്. ബെൽജിയത്തോട് തോറ്റതാണ് ഇന്ത്യയ്ക്കു വിനയായത്. ബ്രിട്ടന് അഞ്ചും ബെൽജിയത്തിനും നാലു പോയിന്റുകളുണ്ട്. ബ്രിട്ടന്‍ ബെല്‍ജിയത്തെ കീഴടക്കിയാല്‍ എട്ടു പോയന്റുമായി അവര്‍ ഫൈനല്‍ കളിക്കും. ബെല്‍ജിയമാണ് ജയിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇന്ത്യയ്ക്കൊപ്പം ഏഴു പോയന്റാകും. സമനിലയാണ് ഫലമെങ്കില്‍ ഇന്ത്യ ഫൈനലിലെത്തും.
ഇന്ത്യ ഇതുവരെ ചാംപ്യൻസ് ട്രോഫിയിൽ ഫൈനലിലെത്തിയിട്ടില്ല. 1982ലെ വെങ്കല മെഡൽ നേട്ടമാണ് ഏറ്റവും മികച്ച പ്രകടനം.
