ധര്‍മശാല: ഇന്ത്യക്കെതിരായ നിര്‍ണായക നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നല്ല തുടക്കത്തിനുശേഷം ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്ത് ലഞ്ചിന് പിരിഞ്ഞ ഓസീസിന് ലഞ്ചിന് ശേഷം നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായി. എന്നാല്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഓസീസിന്റെ രക്ഷനായി ക്രീസിലുണ്ട്. 101 റണ്‍സുമായി ബാറ്റ് ചെയ്യുന്ന സ്മിത്തിന് ഒരു റണ്ണുമായി മാത്യു വെയ്ഡാണ് ക്രീസില്‍ കൂട്ട്.

ടോസ് ജയിച്ച് ക്രിസിലിറങ്ങിയ ഓസീസിന് ആദ്യ പന്തിലേ വിക്കറ്റ് നഷ്ടമാവേണ്ടതായിരുന്നു. ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വാര്‍ണര്‍ നല്‍കിയ ക്യാച്ച് കരുണ്‍ നായര്‍ കൈവിട്ടു. എന്നാല്‍ ആദ്യ മൂന്ന് ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത മാറ്റ് റെന്‍ഷായെ(1) ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് ആശിച്ച തുടക്കം നല്‍കി. ആദ്യ വിക്കറ്റ് വീണശേഷം ക്രീസിലിറങ്ങിയ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കഴിഞ്ഞ ടെസ്റ്റില്‍ നിര്‍ത്തിയേടത്തുനിന്നാണ് തുടങ്ങിയത്. സ്മിത്തിനെ വീഴ്‌ത്താന്‍ തന്ത്രങ്ങളൊന്നുമില്ലാതെ ഇന്ത്യ വിയര്‍ത്തപ്പോള്‍ പതുക്കെ താളം കണ്ടെത്തിയ വാര്‍ണറും സ്മിത്തും കൂടി അടിച്ചു തകര്‍ത്തു.

ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്ത ഓസീസിന് പക്ഷെ ലഞ്ചിനുശേഷം തിരിച്ചടിയേറ്. വാര്‍ണറെ(56) വീഴ്‌ത്തി ആദ്യ ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ അരങ്ങേറ്റക്കാരന്‍ കുല്‍ദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. തൊട്ടപിന്നാലെ റാഞ്ചി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം നിഷേധിച്ച ഷോണ്‍ മാര്‍ഷിനെ(4) സാഹയുടെ കൈകകളിലെത്തിച്ച് ഉമേഷ് യാദവ് രണ്ടാം വിക്കറ്റ് നേടി. ഹാന്‍ഡ്സ്കോമ്പിനെയും(8) മാക്സ്‌വെല്ലിനെയും(8) ക്ലീന്‍ ബൗള്‍ ചെയ്ത് കുല്‍ദീപ് യാദവ് മൂന്നാം വിക്കറ്റ് സ്വന്തമാക്കിയതോടെ 144/1 എന്ന സ്കോറില്‍ നിന്ന് 178/5 ലേക്ക് ഓസീസ് വീണു. അശ്വിന്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ജഡേജയും ഉമേഷും കുല്‍ദീപും മികച്ച രീതിയില്‍ പന്തെറിഞ്ഞു.