സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് പഴയ സ്വിംഗില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം പഴയതാളം വീണ്ടെടുക്കാന്‍ സ്റ്റാര്‍ക്കിനായിട്ടില്ല. തനിക്കറിയാവുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ഇങ്ങനെയല്ലെന്നും ജോണ്‍സണ്‍.

പെര്‍ത്ത്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് പേസ് പടക്ക് സഹായം വാഗ്ദാനം ചെയ്ത് മുന്‍താരം മിച്ചല്‍ ജോണ്‍സണ്‍. രണ്ടാം ടെസ്റ്റിന് മുമ്പ് ഓസീസ് പേസ് നിരയുടെ കുന്തമുനയായ മിച്ചല്‍ സ്റ്റാര്‍ക്കിനെ താളം വീണ്ടെടുക്കാന്‍ സഹായിക്കാമെന്നാണ് ജോണ്‍സന്റെ വാഗ്ദാനം. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മനസിനെ എന്തോ അലട്ടുന്നുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു. സഹായം വാഗ്ദാനം ചെയ്ത് സ്റ്റാര്‍ക്കിന് സന്ദേശമയച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഓരോരുത്തര്‍ക്കും ഓരോ വഴികളുണ്ട്. സ്റ്റാര്‍ക്കിന്റെ കൂടെ കളിച്ചയാളെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ നല്ലപോലെ അറിയാം.അദ്ദേഹത്തിന്റെ മനസിനെ അലട്ടുന്ന എന്തോ ഒരു പ്രശ്നമുണ്ട്. പെര്‍ത്ത് ടെസ്റ്റിന് മുമ്പ് അദ്ദേഹത്തൊടൊപ്പം ഇരുന്ന് അതിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്റ്റാര്‍ക്കിന്റെ പന്തുകള്‍ക്ക് പഴയ സ്വിംഗില്ല. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയശേഷം പഴയതാളം വീണ്ടെടുക്കാന്‍ സ്റ്റാര്‍ക്കിനായിട്ടില്ല. തനിക്കറിയാവുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ഇങ്ങനെയല്ലെന്നും ജോണ്‍സണ്‍ പറഞ്ഞു. പെര്‍ത്തിലെ പിച്ച് പേസ് ബൗളര്‍മാരെ കൈയയച്ച് സഹായിക്കുമെന്നും അവിടെ സ്റ്റാര്‍ക്ക് മികവിലേക്കുയരുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കളിച്ച 12 ടെസ്റ്റില്‍ 32.62 ശരാശരിയില്‍ 29 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ സമ്പാദ്യം. ഇതേസമയം നഥാന്‍ ലിയോണ്‍(10 കളികളില്‍ 46 വിക്കറ്റ്), പാറ്റ് കമിന്‍സ്(8 കളികളില്‍ 40 വിക്കറ്റ്), ജോഷ് ഹേസല്‍വുഡ്(എട്ട് കളികളില്‍ 30 വിക്കറ്റ്) എന്നിവരെല്ലാം സ്റ്റാര്‍ക്കിനെക്കാള്‍ മികവു കാട്ടിയവരാണ്.