ജെന്നിംഗ്സിനെയും ഡേവിഡ് മലനെയും പുറത്താക്കി ഷമിയുടെ ബ്രേക്ക് ത്രൂ

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ആവേശകരമായ തുടക്കം. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെ നീങ്ങുന്ന ഇംഗ്ലിഷ് ബാറ്റ്സ്മാന്‍മാര്‍ കളി പിടിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അശ്വിനും ഷമിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

സ്കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ലഞ്ചിന് ശേഷം ഷമിയിലൂടെ ഇരട്ട പ്രഹരം നല്‍കി. രണ്ടാം വിക്കറ്റില്‍ പ്രതീക്ഷയോടെ ബാറ്റ് വീശിയ ജെന്നിംഗ്സ് റൂട്ട് കൂട്ടുകെട്ടിനെ പൊളിച്ച ഷമി ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു.

42 റണ്‍സ് നേടിയ ജെന്നിംഗ്സിന്‍റെ കുറ്റി തെറിപ്പിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍. തൊട്ടു പിന്നാലെ ഡേവിഡ് മിലനെയും വീഴ്ത്തി ഷമി ഇന്ത്യന്‍ കരുത്തുകാട്ടി. 8 റണ്‍സ് നേടിയ മിലനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 

നേരത്തെ ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ അലിസ്റ്റര്‍ കുക്കിന്‍റെ വിക്കറ്റ് അശ്വിന്‍ തെറിപ്പിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 13 റണ്‍സ് നേടിയാണ് കുക്ക് പുറത്തായത്.

നായകന്‍ ജോ റൂട്ട് ആത്മവിശ്വാസത്തോടെ ബാറ്റ് വീശുന്നതാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 3 ന് 116 എന്ന നിലയിലാണ്. റൂട്ട് 43 ഉം ബെയര്‍സ്റ്റോ 4 റണ്‍സും നേടി ക്രീസിലുണ്ട്.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പൂജാരജയ്ക്ക് പകരം കെ.എല്‍. രാഹുലാണ് ടീമിലെത്തിയത്. മുരളി വിജയ്- ശിഖര്‍ ധവാന്‍ എന്നിവരാണ് ഓപ്പണര്‍മാര്‍. ദിനേശ് കാര്‍ത്തികാണ് വിക്കറ്റ് കീപ്പര്‍. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ എന്നിവര്‍ പേസര്‍മാരായും ഹാര്‍ദിക് പാണ്ഡ്യ ഓള്‍റൗണ്ടറായി ടീമിലെത്തി. ആര്‍. അശ്വിനാണ് ടീമിലെ ഏക സ്പിന്നര്‍.

ഇന്ത്യന്‍ ടീം: മുരളി വിജയ്, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ജോ റൂട്ട് (ക്യാപ്റ്റന്‍), ഡേവിഡ് മലാന്‍, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, സാം കുറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്‌സണ്‍.