ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് പകരം ഹനുമാ വിഹാരിയെ കളിപ്പിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ നാലു ടെസ്റ്റിലും ടീമിലുണ്ടായിരുന്ന കരുണ്‍ നായരെ ഒഴിവാക്കി മൂന്നാം ടെസ്റ്റിനുശേഷം മാത്രം ടീമിലെത്തിയ വിഹാരിയെ കളിപ്പിച്ചതിനെതിരെ ആണ് ഗവാസ്കറുടെ രൂക്ഷ വിമര്‍ശനം

ഓവല്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് പകരം ഹനുമാ വിഹാരിയെ കളിപ്പിച്ച ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ നാലു ടെസ്റ്റിലും ടീമിലുണ്ടായിരുന്ന കരുണ്‍ നായരെ ഒഴിവാക്കി മൂന്നാം ടെസ്റ്റിനുശേഷം മാത്രം ടീമിലെത്തിയ വിഹാരിയെ കളിപ്പിച്ചതിനെതിരെ ആണ് ഗവാസ്കറുടെ രൂക്ഷ വിമര്‍ശനം.

കരുണ്‍ നായരെ ടീം മാനേജ്മെന്റിന് ഇഷ്ടമല്ലത്താത്തുകൊണ്ടാണോ കളിപ്പിക്കാത്തതെന്ന് ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഗവാസ്കര്‍ ചോദിച്ചു. അയാള്‍ നിങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനല്ലായിരിക്കാം. പക്ഷെ അയാളെ സെലക്ടര്‍മാര്‍ ടീമിലെടുത്തിട്ടുണ്ടല്ലോ. വിഹാരിക്ക് പകരം എന്തുകൊണ്ട് തന്നെ കളിപ്പിച്ചില്ലെന്ന് ടീം മാനേജ്മെന്റിനോട് ചോദിക്കാനുള്ള എല്ലാ അവകാശവും കരുണ്‍ നായര്‍ക്കുണ്ട്. അയാള്‍ മറുപടി അര്‍ഹിക്കുന്നുണ്ട്. മുമ്പ് എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിച്ചിരുന്നില്ല എന്ന ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ ഈ ടെസ്റ്റില്‍ എകസ്ട്രാ ബാറ്റ്സ്മാനെ കളിപ്പിച്ചു. സ്വാഭാവികമായും തന്നെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് ചോദിക്കാനുള്ള അവകാശം കരുണ്‍ നായര്‍ക്കുണ്ടെന്നും ഗവാസ്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരമാണ് മലയാളി കൂടിയായ കരുണ്‍ നായര്‍. എന്നാല്‍ ആദ്യ നാലു ടെസ്റ്റിലും ഓള്‍ റൗണ്ടറായി ഹര്‍ദ്ദീക് പാണ്ഡ്യ കളിച്ചതിനാല്‍ ആറ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍മാരെ മാത്രമെ ഇന്ത്യ കളിപ്പിച്ചിരുന്നുള്ളു. ഇതോടെ കരുണ്‍ റിസര്‍വ് ബെഞ്ചിലായി. അഞ്ചാം ടെസ്റ്റില്‍ എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിച്ചപ്പോഴാകട്ടെ പുതുമുഖതാരം ഹനുമാ വിഹാരിയെ ടീമിലെടുക്കുകയും ചെയ്തു. ഇതാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.