വിശാഖപട്ടണം: ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു വിശാഖപ്പട്ടണത്ത് തുടങ്ങും. രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ തിളങ്ങിയ പേസര്‍ ക്രിസ് വോക്‌സിന് ഇംഗ്ലണ്ട് വിശ്രമം നല്‍കിയേക്കും. അതേസമയം കെ എല്‍ രാഹുലും മുരളി വിജയും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് നായകന്‍ വിരാട് കോലി പറഞ്ഞു. രാജ്‌കോട്ടില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ച് പ്രതീക്ഷിക്കുന്നതായും കോലി പറഞ്ഞു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടേയും ഇംഗ്ലീഷ് താരം ജോ റൂട്ടിന്റേയും അമ്പതാം ടെസ്റ്റ് മത്സരമാണ് ഇന്നു തുടങ്ങുന്നത്. വിശാഖപട്ടണത്തെ എ സി എ മൈതാനത്തെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് മല്‍സരമാണിത്. ഇന്ത്യയിലെ ഇരുപത്തിനാലാമത്തെ ടെസ്റ്റ് വേദിയാണ് വിശാഖപട്ടണം. ആദ്യ ദിവസങ്ങളില്‍ ബാറ്റ്‌സ്‌മാന്‍മാരെ തുണക്കുന്ന പിച്ച്, രണ്ടാം ദിവസം വൈകുന്നേരത്തോടെ സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മല്‍സരത്തില്‍ ടോസ് ഏറെ നിര്‍ണായകമാണ്. അവസാന ദിവസങ്ങളില്‍ ബാറ്റിംഗ് ദുഷ്‌ക്കരമായതിനാല്‍, മല്‍സരത്തില്‍ ഫലം ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.