ദില്ലി: ഏഷ്യൻകപ്പ് യോഗ്യതാ മത്സരത്തിനായി ഇന്ത്യൻ ഫുട്ബോൾ ടീം മക്കാവുവിലെത്തി. ചൊവ്വാഴ്ചയാണ് മക്കാവുവുമായുള്ള മത്സരം.

അവസാന പത്ത് കളിയിലും തോൽവി അറിയാതെയാണ് ഇന്ത്യൻ ടീം മക്കാവുവിൽ എത്തിയിരിക്കുന്നത്. യോഗ്യതാ റൗണ്ടിൽ മ്യാൻമറിനെയും കിർഗിസ്ഥാനെയും തോൽപിച്ച ഇന്ത്യ മക്കാവുവിനെതിരെയും ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മുംബൈയിൽ നടന്ന ത്രിരാഷ്ട്ര ടൂർണമെന്‍റി കിരീടം നേടിയതും ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ടൂർണമെന്‍റിൽ യുവതാരങ്ങളെ കളിപ്പിച്ച കോച്ച് സ്റ്റീഫൻ കോൺസ്റ്റന്‍റൈൻ മക്കാവുവിനെതിരെയും പരീക്ഷണം തുടരും. 23 വയസ്സിൽ താഴെയുള്ള ആറുതാരങ്ങൾ ടീമിലുണ്ട്. സുനിൽ ഛെത്രി ക്യാപ്റ്റനായി തിരിച്ചെത്തും.

ത്രിരാഷ്ട്ര ടൂർണമെന്‍റിൽ സന്ദേശ് ജിംഗനാണ് ഇന്ത്യയെ നയിച്ചത്. അനസ് എടത്തൊടികയാണ് ടീമിലെ ഏക മലയാളിതാരം. കനത്ത മഴപെയ്തതിനാൽ ടീമിന് മക്കാവുവിൽ പരിശീലനം തുടങ്ങാനായില്ല. ഐ എം വിജയൻ നിരീക്ഷകനായി ടീമിനൊപ്പമുണ്ട്. കോൺസ്റ്റന്‍റൈന് കീഴിൽ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തുന്നതെന്നും യുവതാരങ്ങൾക്ക് മാറിമാറി അവസരം നൽകുന്നത് ടീം ഇന്ത്യയുടെ ഭാവി ശോഭമാക്കുമെന്നും വിജയൻ പറഞ്ഞു.