അവസാനം ഏറ്റുമുട്ടിയ ഏകദിനത്തില്‍ പാക്കിസ്ഥാനായിരുന്നു വിജയം

യുഎഇ: ക്രിക്കറ്റിലെ ഏറ്റവും വമ്പന്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത്. രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര, അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരകള്‍ നടന്നിട്ട് കാലമേറെയായി. ഇതോടെ ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിങ്ങനെ ഐസിസി നടത്തുന്ന ടൂര്‍ണമെന്‍റുകള്‍ വരുമ്പോള്‍ ഭാഗ്യം തുണച്ചാല്‍ മാത്രമേ ഇന്ത്യ - പാക്കിസ്ഥാന്‍ പോര് കാണാനുള്ള അവസരം ലഭിക്കാറുള്ളൂ.

അവസാനമായി ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശ പോരാട്ടത്തിലാണ് ഇരു ടീമുകളും തമ്മില്‍ മാറ്റുരച്ചത്. പക്ഷേ, ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാനെ തോല്‍പ്പിക്കാനുള്ള അവസരത്തിനായി വിരാട് കോലിയും സംഘവും കാത്തിരിക്കുകയായിരുന്നു. അതിനുള്ള അവസരം ഇപ്പോള്‍ കെെവന്നിരിക്കുകയാണ്.

ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഇടം പിടിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് വിഖ്യാതമായ ഇന്ത്യ-പാക് പോരാട്ടം ദുബായിയില്‍ നടക്കും. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ ഏഷ്യാ കപ്പില്‍ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയെയും പാക്കിസ്ഥാനെയും കൂടാതെ ക്വാളിഫയര്‍ കളിച്ചെത്തുന്ന ടീമിനായിരിക്കും ഗ്രൂപ്പ് എയിലെ അവശേഷിക്കുന്ന സ്ഥാനം ലഭിക്കുക.

ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. 18ന് ഇന്ത്യ ക്വാളിഫയര്‍ ജയിച്ചെത്തുന്ന ടീമുമായി ആദ്യ മത്സരം കളിക്കും. തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനെതിരെയുള്ള പോര്‍മുഖം തുറക്കുക. തുടര്‍ച്ചയായ രണ്ടു ദിവസം മത്സരം കളിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ടീമിനെ ബാധിക്കുമോയെന്നുള്ളതാണ് ആരാധകരെ ആശങ്കയിലാക്കുന്ന ഘടകം. രണ്ടു ഗ്രൂപ്പുകളില്‍ നിന്നും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ ഫോറിലേക്ക് മുന്നേറം. 28ന് കലാശ പോരാട്ടം നടക്കും.