ജോഹ്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ അഞ്ചാം ഏകദിനത്തില്‍ മികച്ച നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയെ ചതിച്ചത് ഹാഷിം അംലയുടെ തെറ്റായ തീരുമാനം. മുപ്പത്തിയഞ്ചാം ഓവറില്‍ 167/4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ അംല മിഡ് ഓഫിലേക്ക് അടിച്ച പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ അതിവേഗക്കാരനല്ലാത്ത അംലയ്ക്ക് പക്ഷെ ഹര്‍ദ്ദീക് പാണ്ഡ്യയുടെ അതിവേഗത്തിനും കൃത്യതയ്ക്കും മുമ്പില്‍ പിഴച്ചു.

അംലയുടെ ബാറ്റ് ക്രീസിലെത്തും മുമ്പെ പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോ വിക്കറ്റ് തെറിപ്പിച്ചു. റീപ്ലേ കാണുന്നതുവരെ അത് ഔട്ടാണെന്ന് ഇന്ത്യന്‍ താരങ്ങള്‍പോലും വിശ്വാസിച്ചില്ല. പക്ഷെ റീപ്ലേയില്‍ അംലയുടെ ബാറ്റ് മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ പുറത്താണെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ താരങ്ങള്‍ ആവേശഭരിതരായി. കളിയുടെ ഗതി മാറ്റിമറിച്ച റണ്ണൗട്ടായിരുന്നു അത്. വിജയത്തിലക്ക് 15 ഓവറില്‍ 100 റണ്‍സിലേറേഅകലമേ ഉണ്ടായിരുന്നുള്ളു അപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക്.

അംല വീണതോടെ പിന്നീടെല്ലാം പെട്ടെന്ന് കഴിഞ്ഞു. ഹെന്‍റിച്ച് ക്ലാസന്റെ ചില മിന്നലടികളൊഴിച്ചാല്‍ കുല്‍ദീപിനെയും ചാഹലിനെയും നേരിടാനുള്ള ആയുധങ്ങളൊന്നും ദക്ഷിണാഫ്രിക്കയുടെ പക്കലില്ലായിരുന്നു.