വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ യുവ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ടീമിലെത്തിമെന്ന് സൂചന. യുവരാജിനോ, കേദറിനോ പകരമായിട്ടായിരിക്കും പന്ത് ടീം ഇന്ത്യയുടെ ജെഴ്‌സി അണിയുക. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്.

ടീമിലുളള എല്ലാവരെയും കളിപ്പിക്കണമെന്ന് തന്നെയാണ് തീരുമാനമെന്നും അതിനുളള സാധ്യതകള്‍ ആരായുകയാണെന്നും കോഹ്ലി വ്യക്തമാക്കി. വിന്‍ഡീസിനെതിരെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും അജിന്‍ക്യ രഹാനയും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. രോഹിത്തിന് പകരം ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായ രഹാന ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം മത്സരത്തില്‍ സെഞ്ച്വറിയും നേടിയിരുന്നു. കോഹ്ലിയും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

അതെസമയം യുവരാജ് ചാമ്പ്യന്‍സ് ലീഗിന് പിന്നാലെ വിന്‍ഡീസ് പര്യടനത്തിലും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുക്കുന്നത്. വിന്‍ഡീസിനെതിരെ രണ്ട് മത്സരത്തിലും യുവരാജ് പരാജയപ്പെട്ടു. 14, 4 എന്നിങ്ങനെയാണ് യുവിയുടെ സംഭാവന. ധോണിയ്ക്കും കേദറിന് കാര്യമായ പ്രകടനം ഇതുവരെ കാഴ്ച്ചവെക്കാനായിട്ടില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ ധോണി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

അതെസമയം പന്ത് ടീമിലെത്തിയാലും അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട സ്ഥാനമായ ഓപ്പണിംഗ് സ്ഥാനം അദ്ദേഹത്തിന് ലഭിക്കില്ല. ഈ പരമ്പരയിലെ അഞ്ച് മത്സരത്തിലും രഹാനയായിരിക്കും ഓപ്പണറെന്ന് കോഹ്ലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ശിഖര്‍ ധവാനെയും മാറ്റിനിര്‍ത്തുക അസാധ്യമാണ്. ഇതോടെ ഫോമല്ലാത്ത മധ്യനിരയിലായിരിക്കും റിഷഭിന്റെ സ്ഥാനം.

ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരമാണ് നിലവില്‍ റിഷഭ് പന്ത്. അണ്ടര്‍ 19 ലോകകപ്പില്‍ 267 റണ്‍സും രഞ്ജിയില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറി ഉള്‍പ്പെടെ എട്ട് ഇന്നിംഗ്‌സില്‍ 927 റണ്‍സും പന്ത് നേടിയിരുന്നു. ഐപിഎല്ലിലും മികച്ച പ്രകടനമാണ് ഈ താരം കാഴ്ച്ചവെച്ചത്.