വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നാളെ വിശാഖപട്ടണത്ത്. ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ ആത്മവിശ്വാസത്തില്‍. ഇന്ത്യന്‍ ടീമില്‍ ഒരു നിര്‍ണായക മാറ്റത്തിന് സാധ്യത.  

വിശാഖപട്ടണം: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ഉച്ചയ്ക്ക് ഒന്നരമുതൽ വിശാഖപട്ടണത്താണ് മത്സരം. ഇരുടീമും ഇന്നലെ വിശാഖപട്ടണത്തെത്തി.

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചപ്പോള്‍ പേസര്‍മാര്‍ക്ക് കാര്യമായ മികവ് കാട്ടാനായില്ല. 30 ഓവര്‍ എറിഞ്ഞ ഷമി, ഉമേഷ്, ഖലീല്‍ സഖ്യത്തിന് മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്‌ത്താനായത്. മറ്റ് പേസര്‍മാര്‍ ആരെയും ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് ഇന്ത്യ അവസരം നല്‍കിയേക്കും. 

ഗുവാഹത്തിയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിൻഡീസിനെ തക‍ർത്തിരുന്നു. വിൻഡീസിന്‍റെ 322 റൺസ് ഇന്ത്യ വിരാട് കോലിയുടെയും
രോഹിത് ശർമ്മയുടെയും സെഞ്ച്വറിയുടെയും കരുത്തിൽ 47 പന്ത് ശേഷിക്കേ മറികടക്കുക ആയിരുന്നു. എന്നാല്‍ മികച്ച സ്‌കോര്‍ നേടിയിട്ടും പ്രതിരോധിക്കാനാകാതെ പോയ ബൗളര്‍മാരാണ് വിന്‍ഡീസിന് തലവേദന.