മൂന്നൂറ് റണ്‍സിന് മേൽ പ്രതീക്ഷിക്കാവുന്ന വിക്കറ്റാണ് മത്സരത്തിന് ഒരുക്കുന്നതെന്ന് ക്യുറേറ്റർ എ.എം.ബിജു. നവംബര്‍ ഒന്നിനാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ വച്ചു നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനത്തിൽ റണ്ണൊഴുകും. മൂന്നൂറ് റണ്‍സിന് മേൽ പ്രതീക്ഷിക്കാവുന്ന വിക്കറ്റാണ് മത്സരത്തിന് ഒരുക്കുന്നതെന്ന് ക്യുറേറ്റർ എ.എം.ബിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒക്ടോബർ പകുതിയോടെ പിച്ച് മത്സര സജ്ജമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളപിറവി ദിനമായ നവംബര്‍ ഒന്നിനാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം.
മൂന്ന് പുതിയ പിച്ചുകളാണ് മത്സരത്തിനായി സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ചുവന്ന മണ്ണ് മാറ്റി അഞ്ച് വിക്കറ്റുകളിലും കളിമണ്ണാക്കി. ബെംഗളൂരുവിൽ നിന്നെത്തിച്ച കളിമണ്ണിൽ ബെർമൂഡ ഗ്രാസ് വളർത്തി സജ്ജമാക്കി. ബാറ്റിംഗിന് അനുകൂലമായ പിച്ചൊരുക്കാനായിരുന്നു ശ്രമം. ഔട്ട് ഫില്‍ഡിലും ചില മിനുക്കുപണികൾ ഉണ്ട്. കോർപ്പറേറ്റ് ബോക്സ് പണി തീർക്കണം. ഡ്രൈനേജ് സംവിധാനത്തിന്‍റെ പ്രവർത്തനങ്ങൾ ഉറപ്പാക്കി കഴിഞ്ഞു. എന്നാല്‍ ഏകദിനത്തിന് മുൻപ് മത്സരങ്ങൾ നടത്തി ഒരുക്കങ്ങൾ പരിശോധിക്കേണ്ടതുണ്ട്.
കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താന്‍ അനുയോജ്യമായ വേദിയാണ് തിരുവനന്തപുരത്തേത് എന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
