ലോകകപ്പ് തോല്‍വിക്ക് പകരം വീട്ടാന്‍ ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ
ഫ്ലോറിഡ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് കളിതുടങ്ങുക. അമേരിക്കയിൽ ക്രിക്കറ്റ് ജ്വരം പടർത്താൻ ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ വിൻഡീസിനെ തോൽപിച്ചാണ് ഇന്ത്യ ഫ്ലോറിഡയിൽ എത്തിയിരിക്കുന്നത്. എന്നാല്‍ ട്വന്റി-20യിലേക്കെത്തുമ്പോൾ വിൻഡീസിനെ പേടിക്കണം. ലോക ചാമ്പ്യൻമാരാണ് വിൻഡീസ്.
ട്വന്റി-20 ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തർത്താണ് വിൻഡീസ് ഫൈനലിലേക്ക് മുന്നേറിയത്. മുംബൈയിലെ ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ധോണിയും സംഘവും ഇറങ്ങുന്നത്. രോഹിത്തും ധവാനും കൊഹ്‌ലിയും രഹാനെയുമടങ്ങുന്ന ബാറ്റിംഗ് നിരതന്നെയാണ് ഇന്ത്യയുടെ കരുത്ത്. ബുംറയും ഷമിയും പേസർമാരായി ടീമിലെത്തും. മൂന്നാംപേസറാവാന്‍ ഭുവനേശ്വറും സ്റ്റുവർട്ട് ബിന്നിയും തമ്മിലാണ് മത്സരം.
ഗെയ്ൽ, ബ്രാവോ, സിമൺസ്, സാമുവൽസ്, പൊള്ളാർഡ്, നരൈൻ എന്നിവരടങ്ങിയ വിൻഡീസ് നിരയും എന്തിനുംപോന്നവരാണ്. ക്രിക്കറ്റിൽ പുതിയ വാണിജ്യ സാധ്യതകൾ തേടുന്ന ബിസിസിഐക്ക് അമേരിക്കയിൽ ടീം ഇന്ത്യയുടെ ജയം അനിവാര്യം. ട്വന്റി-20യിൽ 1000 റൺസും 50 വിക്കറ്റും നേടുന്ന മൂന്നാമത്തെ താരമാവാൻ ബ്രാവോയ്ക്ക് ഒരുവിക്കറ്റുകൂടി മതി. അഫ്രീദിയും ഷാകിബ് അൽ ഹസനുമാണ് ഈനേട്ടം കൈവരിച്ച താരങ്ങൾ. ഫ്ലോറിഡയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.