ഐപിഎല്‍ താരലേലം; ഇന്ത്യന്‍ കളിക്കാരില്‍ അടിസ്ഥാനവില ഏറ്റവും കൂടുതല്‍ ജയദേവ് ഉനദ്ഘട്ടിന്
വിദേശതാരങ്ങളില്‍ ഒമ്പത് കളിക്കാര്‍ക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്. ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, കോളിന്‍ ഇന്‍ഗ്രാം, ബ്രെണ്ടന്‍ മക്കല്ലം, കോറി ആന്‍ഡേഴ്സന്‍, ക്രിസ് വോക്സ്, സാം കറന്‍, ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട് എന്നിവരാണ് രണ്ടു കോടി രൂപ അടിസ്ഥാനവിലയുള്ള വിദേശ കളിക്കാര്‍.
ജയ്പൂര്‍: ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി 226 ഇന്ത്യന്‍ കളിക്കാര്‍ ഉള്‍പ്പെടെ 346 കളിക്കാരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഇന്ത്യന്‍ കളിക്കാരില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാനവില ഇടംകൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിനാണ്. ഒന്നര കോടി രൂപയാണ് ഉനദ്ഘട്ടിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപ നല്‍കിയാണ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. മറ്റ് ഇന്ത്യന്‍ കളിക്കാര്‍ക്ക് ആര്‍ക്കും രണ്ട് കോടിക്ക് മേല്‍ അടിസ്ഥാന വിലയില്ല.
വിദേശതാരങ്ങളില്‍ ഒമ്പത് കളിക്കാര്‍ക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്. ലസിത് മലിംഗ, എയ്ഞ്ചലോ മാത്യൂസ്, കോളിന്‍ ഇന്‍ഗ്രാം, ബ്രെണ്ടന്‍ മക്കല്ലം, കോറി ആന്‍ഡേഴ്സന്‍, ക്രിസ് വോക്സ്, സാം കറന്‍, ഷോണ്‍ മാര്‍ഷ്, ഡാര്‍സി ഷോര്‍ട്ട് എന്നിവരാണ് രണ്ടു കോടി രൂപ അടിസ്ഥാനവിലയുള്ള വിദേശ കളിക്കാര്‍.
ഇന്ത്യന്‍ കളിക്കാരില്‍ യുവരാജ് സിംഗ്, മുഹമ്മദ് ഷാമി, അക്സര്‍ പട്ടേല്‍, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് ഒരു കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. താരലേലത്തിൽ എട്ട് കേരള താരങ്ങളാണുള്ളത്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബി,വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ,സന്ദീപ് വാരിയർ, എം ഡി നിധീഷ്, അക്ഷയ് ചന്ദ്രൻ, കേരളത്തിന്‍റെ മറുനാടൻ താരങ്ങളായ ജലജ് സക്സേന, അരുൺ കാർത്തിക് എന്നിവരാണ് ലേലപ്പട്ടികയിലുള്ളത്.
നേരത്തേ, രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണേയും സൺറൈസേഴ്സ് ഹൈദരാബാദ് ബേസിൽ തമ്പിയെയും നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് കെ എം ആസിഫിനെയും നിലനിർത്തിയിരുന്നു. 18ന് നടക്കുന്ന താരലേലത്തില്‍ കഴിഞ്ഞ 10 വര്‍ഷവും ലേലം വിളിച്ച റിച്ചാര്‍ഡ് മാഡ്‌ലി ഉണ്ടാവില്ലെന്ന പ്രത്യേകതയുമുണ്ട്. ബിസിസിഐ മാഡ്‌ലിയെ ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് മാഡ്‌ലി ട്വീറ്റ് ചെയ്തിരുന്നു.