ബാറ്റിംഗില്‍ താന്‍ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ലെന്ന് പാണ്ഡ്യ പറഞ്ഞു. വരുന്നത് വരുന്നതുപോലെ കാണുന്നയാളാണ് ഞാന്‍.

മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈയ്ക്ക് ബാറ്റുകൊണ്ട് നിര്‍ണായക വിജയം സമ്മാമനിച്ചുവെങ്കിലും താനിപ്പോള്‍ ബാറ്റിംഗ് പരിശീലനം നടത്താറില്ലെന്ന് ഹര്‍ദ്ദീക് പാണ്ഡ്യ. 20 പന്തില്‍ 35 റണ്‍സെടുത്ത് മുംബൈ സ്കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയ പാണ്ഡ്യ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത് ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു.

ബാറ്റിംഗില്‍ താന്‍ വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ലെന്ന് പാണ്ഡ്യ പറഞ്ഞു. വരുന്നത് വരുന്നതുപോലെ കാണുന്നയാളാണ് ഞാന്‍. ഞാനിപ്പോള്‍ ബാറ്റിംഗ് പരിശീലനം നടത്താറില്ല. ചില മത്സരങ്ങളില്‍ കുറഞ്ഞ സ്കോറിന് പുറത്താവാറുണ്ട. എന്നാല്‍ എനിക്കറിയാം ഒറ്റ സിക്സ് മതി എല്ലാം മാറിമറിയാനെന്ന്.

നല്ല പന്തുകളെ ബഹുമാനിച്ചേ പറ്റു. ചില പന്തുകളില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. പര്‍പ്പിള്‍ ക്യാപ്പിനായി ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല. എങ്കിലും വിക്കറ്റെടുക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും പാണ്ഡ്യ പറഞ്ഞു. 20 പന്തില്‍ 35 റണ്‍സെടുത്ത പാണ്ഡ്യയാണ് മുംബൈയെ 181 റണ്‍സെന്ന മികച്ച സ്കോറിലെത്തിച്ചത്. ബൗളിംഗില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിര്‍ണായക വിക്കറ്റുകളും വീഴ്‌ത്തിയ പാണ്ഡ്യ മുംബൈയുടെ വിജയശില്‍പ്പിയാവുകയും ചെയ്തു. കൊല്‍ക്കത്തക്കെതിരെ തോറ്റിരുന്നെങ്കില്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിക്കുമായിരുന്നു.