ഇന്നത്തെ മത്സരത്തിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്ററിന് മഴ ഭീഷണി. ഇന്നലെ പെയ്ത കനത്ത മഴയില്‍ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സ് സറ്റേഡിയം മൂടിയിട്ട നിലയിലാണ്. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം.

ഇന്നത്തെ മത്സരത്തിലെ വിജയികള്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. അതില്‍ വിജയിക്കുന്നവര്‍ക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈന്നെയുമായി ഏറ്റുമുട്ടാം. മഴപെയ്താല്‍ കുറഞ്ഞത് അഞ്ചോവര്‍ വീതമുള്ള മത്സരമെങ്കിലും സാധ്യമാവുമോ എന്നാവും ആദ്യം പരിശോധിക്കുക.

മഴമൂലം മത്സരം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആവും ക്വാളിഫയറിന് യോഗ്യത നേടുക. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് കൊല്‍ക്കത്തക്ക് നേട്ടമായത്.

2017ലെ ഐപിഎല്ലിലും സമാനമായ സാഹചര്യം ഉയര്‍ന്നുവന്നിരുന്നു. കൊല്‍ക്കത്തയും സണ്‍റൈസേഴ്സുമായിരുന്നു അന്ന് മത്സരിച്ചത്. മഴ കാരണം ആറോവര്‍ വീതമാക്കിയ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 48 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത മറികടന്നു. മഴ കാരണം മത്സരം മുടങ്ങുന്നത് കൊല്‍ക്കത്തയെ തുണക്കുമെന്നതിനാല്‍ 20 ഓവര്‍ മത്സരം നടക്കണമെന്നായിരിക്കും രാജസ്ഥാന്റെ പ്രാര്‍ഥന.