മലയാളി പേസര്‍ കെ.എം ആസിഫിന്‍റെ ബൗളിംഗ് മികവ് ചെന്നൈയുടെ ജയത്തില്‍ നിര്‍ണായകമായി

പൂനെ: ഐപിഎല്ലില്‍ ഡല്‍ഡി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 13 റണ്‍സ് ജയം. ചെന്നൈ മുന്നോട്ടുവെച്ച കൂറ്റന്‍ വിജയലക്ഷ്യമായ 212 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സില്‍ അവസാനിച്ചു. വാട്സണ്‍, ധോണി, റായിഡു എന്നിവരുടെ ബാറ്റിംഗ് മികവും മലയാളി പേസര്‍ കെ.എം ആസിഫിന്‍റെ ബൗളിംഗുമാണ് ചെന്നൈയ്ക്ക് ആറാം വിജയം സമ്മാനിച്ചത്.

നേരത്തെ വാട്‌സണും ധോണിയും റായുഡുവും തകര്‍ത്താടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ കൂറ്റന്‍ സ്കോറിലെത്തി. ടോസ് നേടിയ ഡെല്‍ഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ ചെന്നൈയെ ബാറ്റിങ്ങിന് ക്ഷണിച്ചു. എന്നാല്‍ ക്യാപ്റ്റന്റെ തിരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ചെന്നൈ ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്‌സണ്‍(40 പന്തില്‍ 78), ഫാഫ് ഡു പ്ലെസി(33 പന്തില്‍ 33)യുടേയും പ്രകടനം. 

പവര്‍ പ്ലേയില്‍ ഇരുവരും അടിച്ചെടുത്തത് 56 റണ്‍സ്. ഡുപ്ലെസിസ് പുറത്താവുമ്പോല്‍ ഇരുവരും 103 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. റെയ്‌ന ഒരു റണ്ണുമായി പുറത്തായെങ്കിലും അമ്പാടി റായിഡു ( 24 പന്തില്‍ 41 ) ക്യാപ്റ്റന്‍ എം.എസ്. ധോണി (22 പന്തില്‍ 51) ചെന്നൈയെ മുന്നോട്ട് നയിച്ചു. അഞ്ച് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്‌സ്. ജഡേജ പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ കൂറ്റന്‍ വിജയലക്ഷ്യം കണ്ട ഡെയര്‍ഡെവിള്‍സ് തുടക്കത്തിലെ പതറി. ഓപ്പണര്‍മാരെ പുറത്താക്കി ആദ്യ മത്സരത്തില്‍ തന്നെ മലയാളി പേസര്‍ ആസിഫ് കരുത്ത് കാട്ടി. ഒമ്പത് റണ്‍സുമായി പൃഥ്വി ഷായും 26 റണ്‍സെടുത്ത് കോളിന്‍ മണ്‍റോയും പുറത്ത്. നായകന്‍ ശ്രേയാസ് അയ്യര്‍ക്ക് കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോം തുടരാനുമായില്ല. ഇതോടെ ഡല്‍ഹി ഏഴ് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64.

കൂറ്റനടികളിലൂടെ ഡല്‍ഡി ഡെയര്‍ഡെവിള്‍സിനെ കാക്കുമെന്ന് കരുതിയ മാക്‌സ്‌വെല്ലാവട്ടെ ആറ് റണ്‍സുമായി ജഡേജയുടെ പന്തില്‍ വീണു. എന്നാല്‍ ഒരറ്റത്ത് അടി തുടര്‍ന്ന റിഷഭ് പന്ത് ഡല്‍ഹിയെ കൂട്ടക്കുരുതിക്കിടയിലും കാത്തു. 45 പന്തില്‍ 79 റണ്‍സെടുത്ത പന്ത് പുറത്തായതോടെ ഡല്‍ഹി മൂന്നാം ജയമെന്ന പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. വിജയ് ശങ്കര്‍(54), തിവാട്ടിയ(3) എന്നിവര്‍ പുറത്താകാതെ നിന്നു.