അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാല് റണ്‍സിന്‍റെ വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ദക്ഷിണേന്ത്യന്‍ അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാല് റണ്‍സിന്‍റെ ആവേശകരമായ വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ് അവസാന പന്ത് വരെ പൊരുതിയെങ്കിലും പോരാട്ടം 178ല്‍ അവസാനിച്ചു. മുന്‍നിര തകര്‍ന്ന സണ്‍റൈസേഴ്സിനെ നായകന്‍ കെയ്ന്‍ വില്യംസണും യുസഫ് പഠാനുമാണ് വിജയത്തോട് അടുത്തെത്തിച്ചത്. 

മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു സണ്‍റൈസേഴ്സിന്‍റെ തുടക്കം. മുന്‍നിര ബാറ്റ്സ്മാന്‍മാരെ പുറത്താക്കി ചാഹര്‍ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി. കന്നി മത്സരത്തിനിറങ്ങിയ റിക്കി റണ്ണൊന്നുമെടുക്കാതെ നാലാം പന്തില്‍ പുറത്ത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡയും സംപൂജ്യനായി മടങ്ങി. ഒരു റണ്‍സ് മാത്രമെടുത്ത് ദീപക് ഹൂഡയും ചഹാറിന് അടിയറവ് പറഞ്ഞു. ഇതോടെ 4.2 ഓവറില്‍ മൂന്ന് വിക്കറ്റിന് 22 റണ്‍സ് എന്ന നിലയില്‍ സണ്‍റൈസേഴ്സ് തകര്‍ന്നു. 

എന്നാല്‍ നാലാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനെ കൂട്ടുപിടിച്ച് നായകന്‍ കെയ്ന്‍ വില്യംലണ്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ചേര്‍ന്ന് 10 ഓവറില്‍ സണ്‍റൈസേഴ്സിനെ 70 കടത്തി. തെട്ടടുത്ത ഓവറില്‍ 19 പന്തില്‍ 24 റണ്‍സെടുത്ത ഷാക്കിബിനെ കരണ്‍ ശര്‍മ്മ പുറത്താക്കി. എന്നാല്‍ പതറാതെ കളിച്ച വില്യംസണ്‍ 13-ാം ഓവറില്‍ അര്‍ദ്ധ സെഞ്ചുറി(35 പന്തില്‍) തികച്ചു. 

പിന്നീട് കണ്ടത് പേരുകേട്ട സണ്‍റൈസ്ഴ്സ് ബൗളര്‍മാരെ വില്യംസണും യൂസഫ് പഠാനും ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്നത്. ഇരുവരുടെയും കൂറ്റനടിയില്‍ സണ്‍റൈസേഴ്സ് 17 ഓവറില്‍ 140 കടന്നു. അതോടെ അവസാന മൂന്ന് ഓവറില്‍ വിജയലക്ഷ്യം 42 ആയി. എന്നാല്‍ പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ 51 പന്തില്‍ 84 റണ്‍സെടുത്ത വില്യംസണ്‍ പുറത്തായതോടെ അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 33.

യൂസഫ് പഠാന്‍ ഒരറ്റത്ത് അടി തുടര്‍ന്നപ്പോള്‍ ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ്. എന്നാല്‍ 18.4 ഓവറില്‍ 27 പന്തില്‍ 45 റണ്‍സെടുത്ത പഠാനെ ഠാക്കൂര്‍ പറഞ്ഞയച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വിജയലക്ഷ്യം വേണന്നിരിക്കേ സാഹയും റഷീദ് ഖാനുമായിരുന്നു ക്രീസില്‍. അവസാന പന്തില്‍ ആറ് റണ്‍സ് വേണ്ട സണ്‍റൈസേഴ്സിനായി അതിര്‍ക്കപ്പുറത്തേക്ക് പന്തെത്തിക്കാന്‍ റഷീദ് ഖാനായില്ല. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ച നേരിട്ട ചെന്നൈ അമ്പാട്ടി റായിഡുവിന്‍റെയും സുരേഷ് റെയ്നയുടെയും ബാറ്റിംഗ് വെടിക്കെട്ടിലാണ് മികച്ച സ്കോറിലെത്തിയത്. റായിഡു 37 പന്തില്‍ 79 റണ്‍സും റെയ്ന 43 പന്തില്‍ 54 റണ്‍സുമെടുത്തു. 12 പന്തില്‍ 25 റണ്‍സുമായി ധോണി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. സണ്‍റൈസേഴ്സിനായി ഭുവിയും ഷാക്കിബും ഓരോ വിക്കറ്റ് വീഴ്ത്തി.