സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും നല്‍കിയ മികച്ച തുടക്കമാണ് മുംബൈയ്ക്ക് കരുത്തായത്
മുംബൈ: ഐപിഎല്ലില് വാംഖഡേ സ്റ്റേഡിയത്തില് ഡല്ഹി ഡെയര്ഡെവിള്സിന് 195 റണ്സ് വിജയലക്ഷ്യം. ആദ്യ ബാറ്റ് ചെയ്ത മുംബൈ 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 194 റണ്സെടുത്തു. സൂര്യകുമാര് യാദവും എവിന് ലെവിസും നല്കിയ നല്ല തുടക്കമാണ് മുംബൈയ്ക്ക് മികച്ച സ്കോര് സമ്മാനിച്ചത്. അര്ദ്ധ സെഞ്ചുറി നേടിയ സൂര്യകുമാര് യാദവാണ്(53) മുംബൈയുടെ ടോപ് സ്കോറര്. എന്നാല് അവസാന ഓവറുകളില് റണ്റേറ്റ് കുറഞ്ഞതാണ് അനായാസം 200 കടക്കേണ്ട മുംബൈയ്ക്ക് തടയിട്ടത്.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഗംഭീറിന്റെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്. ഓപ്പണറായ സ്ഥാനക്കയറ്റം ലഭിച്ച സൂര്യകുമാര് യാദവും എവിന് ലെവിസും മുബൈയ്ക്ക് സ്വപ്നതുല്യ തുടക്കം നല്കി. ബോള്ട്ട് ഉള്പ്പെടെയുള്ള സൂപ്പര്താര ബൗളര്മാരെല്ലാം മുംബൈ ബാറ്റ്സ്മാന്മാരുടെ ബാറ്റിന്റെ ചൂട് നന്നായിയറിഞ്ഞു. പവര് പ്ലേയില് വിക്കറ്റ് നഷ്ടപ്പെടാതെ മുംബൈ അടിച്ചുകൂട്ടിയത് 84 റണ്സ്. ഒമ്പതാം ഓവറിലെ അവസാന പന്ത് വരെ കാത്തിരിക്കേണ്ടിവന്നു ഡല്ഹിക്ക് ബ്രേക്ക് ത്രൂവിനായി.
28 പന്തില് 48 റണ്സെടുത്ത ലെവിസ് രാഹുലിന്റെ പന്തില് റോയിക്ക് ക്യാച്ച് നല്കി മടങ്ങി. എന്നാല് അടുത്ത ഓവറില് അര്ദ്ധ സെഞ്ചുറി തികച്ച് സൂര്യകുമാര് യാദവ് മിന്നിലായി. ഒരിക്കല് കൂടി രാഹുല് വേണ്ടിവന്നു ഡല്ഹിക്ക് ആശ്വാസവാര്ത്ത നല്കാന്. 11-ാം ഓവറിലെ രണ്ടാം പന്തില് 32 പന്തില് 53 റണ്സെടുത്ത യാദവ് പുറത്ത്. എന്നാല് ഇഷാന് കിഷനും രോഹിത് ശര്മ്മയും ഒന്നിച്ചതോടെ 14.1 ഓവറില് മുംബൈ 150 കടന്നു. എന്നാല് അടുത്തടുത്ത പന്തുകളില് കിഷനെയും(44) പൊള്ളാര്ഡിനെയും(0) മടക്കി ഡാന് ക്രിസ്റ്റ്യന് ഞെട്ടിച്ചു.
എന്നാല് രോഹിത് ശര്മ്മ കരുതലോടെ കളിച്ചപ്പോള് 17 ഓവറില് നാല് വിക്കറ്റിന് 176. എന്നാല് പതിനെട്ടാം ഓവറില് ബോള്ട്ട് രോഹിത്(18) പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ക്രീസില് ഒന്നിച്ചത് പാണ്ഡ്യ സഹോദരന്മാര്. പ്രതീക്ഷ നല്കിയെങ്കിലും 18.3 ഓവറില് സ്കൂപ്പിനുള്ള ശ്രമത്തില് ക്രുണാല്(10) വീണു. അവസാന ഓവറിലെ ആദ്യ പന്തില് രണ്ട് റണ്സെടുത്ത ഹര്ദികും പുറത്തായി. മത്സരത്തില് ഡല്ഹി ബൗളര്മാര് പിടിമുറുക്കുകയായിരുന്നു ഇവിടെ. ഡല്ഹിക്കായി ബോള്ട്ട്, ക്രിസ്റ്റ്യന്, രാഹുല് എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
