ഡല്‍ഹിയുടെ വമ്പനടിക്കാര്‍ക്കൊന്നും നിലയുറപ്പിക്കാനാവാത്തത് വലിയ സ്കോര്‍ നേടുന്നതില്‍ തിരിച്ചടിയായി

മൊഹാലി: ഡല്‍ഹിയിലേക്കുള്ള തിരിച്ചുവരവ് ഗൗതം ഗംഭീര്‍ അര്‍ധസെഞ്ചുറിയടെ ആഘോഷമാക്കിയപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഗംഭീറിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 42 പന്തില്‍ 55 റണ്‍സെടുത്ത ഗംഭീറിന് പുറമെ 13 പന്തില്‍ 28 റണ്‍സെടുത്ത റിഷഭ് പന്തും ഡല്‍ഹിക്കായി തിളങ്ങി.

ഡല്‍ഹിയുടെ വമ്പനടിക്കാര്‍ക്കൊന്നും നിലയുറപ്പിക്കാനാവാത്തത് വലിയ സ്കോര്‍ നേടുന്നതില്‍ തിരിച്ചടിയായി. ഓപ്പണര്‍ കോളിന്‍ മണ്‍റോ(4) തുടക്കത്തിലേ വീണപ്പോള്‍, ശ്രേയസ് അയ്യര്‍(11), വിജയ് ശങ്കര്‍(13) എന്നിവരും നിരാശപ്പെടുത്തി. നാലു ബൗണ്ടറിയും ഒരു സിക്സറും പറത്തി 13 പന്തില്‍ 28 റണ്‍സടിച്ച പന്താണ് ഡല്‍ഹി സ്കോറിംഗിന് ഗതിവേഗം പകര്‍ന്നത്.

പഞ്ചാബിനായി ക്യാപ്റ്റന്‍ രവിചന്ദ്ര അശ്വിന്‍ നാലോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ മോഹിത് ശര്‍മയും മുജീബ് ഉര്‍ റഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാലോവറില്‍ 38 റണ്‍സ് വഴങ്ങിയ ആന്‍ഡ്യ്രൂ ടൈയും മൂന്നോവറില്‍ 35 റണ്‍സ് വഴങ്ങിയ അക്ഷര്‍ പട്ടേലും നിരാശപ്പെടുത്തി. വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയില്‍ ഇല്ലാതെയാണ് പഞ്ചാബ് ഇന്നിറങ്ങിയത്.