കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 55 റണ്‍സിന് തോല്‍പിച്ചു

ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 55 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് സീസണിലെ രണ്ടാം ജയം. ഡല്‍ഹി ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനെ ആയുള്ളൂ. ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാനായതാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാരില്‍ റസലും ഗില്ലും മാത്രമാണ് പൊരുതിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. ഡല്‍ഹിക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും കോളിന്‍ മണ്‍റോയും മികച്ച തുടക്കം നല്‍കി. അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ശ്രേയാസ് അയ്യരും(40 പന്തില്‍ 93), പൃഥ്വി ഷായും(44 പന്തില്‍ 62) ഡെയര്‍ഡെവിള്‍സിനെ കൂറ്റന്‍ സ്കോറിലെത്തിച്ചു. 

കോളിന്‍ മണ്‍റോ 33 റണ്‍സും ഗ്ലെന്‍ മാക്‌സ്‌വെല്‍ 27 റണ്‍സെടുത്തും പുറത്തായി. കൊല്‍ക്കത്തയ്ക്കായി ചൗള, മാവി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറുകളില്‍ നരെയ്‌നും ജോണ്‍സണും മാവിയും അടി വാങ്ങിയപ്പോള്‍ ഡെയര്‍ഡെവിള്‍സ് സ്കോര്‍ ബോര്‍ഡില്‍ കൂറ്റന്‍ സ്കോറിലെത്തുകയായിരുന്നു. ശിവം മാവി എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്.

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ പാളി. സ്കോര്‍ ബോര്‍ഡില്‍ 50 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര താരങ്ങള്‍ പവലിയനിലെത്തി. മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ ആദ്യം പുറത്തായത് അഞ്ച് റണ്‍സെടുത്ത ക്രിസ് ലിന്‍. പിന്നാലെ ഒരു റണ്‍സെടുത്ത ഉത്തപ്പയെയും 9 പന്തില്‍ 26 റണ്‍സെടുത്ത നരെയ്‌നെയും മടക്കി ബൗള്‍ട്ടിന്‍റെ പേസ് ആക്രമണം. അവേഷ് ഖാന്‍റെ പന്തില്‍ റാണയും(8) പുറത്ത്.

മധ്യനിരയിലെ കരുത്തനായ നായകന്‍ ദിനേശ് കാര്‍ത്തിനും അധികം ചെയ്യാനുണ്ടായിരുന്നില്ല. അമിത് മിശ്ര 18 റണ്‍സെടുത്ത കാര്‍ത്തിക്കിനെ പറഞ്ഞയച്ചു.ഇതോടെ 9.3 ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 77-5. ക്രീസില്‍ ഒത്തുചേര്‍ന്ന ഗില്ലും റസലും ചേര്‍ന്ന് കൊല്‍ക്കത്തയെ 100 കടത്തി. പിന്നാലെ 37 റണ്‍സെടുത്ത ഗില്‍ റണൗട്ടായതും റണ്ണൊന്നുമെടുക്കാതെ മാവി വന്നപോലെ മടങ്ങിയതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി.

വെടിക്കെട്ട് ബാറ്റിംഗുമായി അര്‍ദ്ധ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു ഈ സമയം റസല്‍. അവസാന മൂന്ന് ഓവറില്‍ 77 എന്ന വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്ക് മുന്നിലെത്തി. ജയിക്കാന്‍ വിദൂര സാധ്യതകള്‍ മാത്രമുള്ള സാഹചര്യത്തില്‍ കൂറ്റനടിക്കാരന്‍ റസലിനെ(30 പന്തില്‍ 44) അവേഷ് ഖാന്‍ യോര്‍ക്കറില്‍ വീഴ്ത്തി. രണ്ട് റണ്‍സുമായി ചൗളയും പിന്നാലെ കൂടാരം കയറി. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ ഓള്‍ഔട്ട് ആയില്ല എന്ന് മാത്രം കൊല്‍ക്കത്തയ്ക്ക് ആശ്വാസം.