സീസണില്‍ 126 റണ്‍സ് മാത്രം നേടിയിട്ടുളള ഗ്ലെന്‍ മാക്‌സ്‍‍വെല്‍ പോണ്ടിംഗിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതേയില്ല

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹിക്ക് ഇന്ന് ജീവന്മരണപോരാട്ടം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ജയ്പൂരിലെ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാണ് ഡല്‍ഹി ഇറങ്ങുന്നത്.
ഇനിയങ്ങോട്ടുള്ള ആറ് മത്സരങ്ങളും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് നോക്കൗട്ട് പോരാട്ടങ്ങളാണ്. ഒരു തോല്‍വി മതി പുറത്തേക്കുള്ള വഴി തുറക്കാന്‍. ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഏറ്റെടുത്തങ്കിലും ടീമിന്റെ ദൗര്‍ബല്യങ്ങള്‍ അതേപടി നിലനില്‍ക്കുന്നു.

സീസണില്‍ 126 റണ്‍സ് മാത്രം നേടിയിട്ടുളള ഗ്ലെന്‍ മാക്‌സ്‍‍വെല്‍ പോണ്ടിംഗിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതേയില്ല. അതേസമയം പിടിമുറുക്കാവുന്ന അവസരങ്ങളില്‍ കളി കൈവിടുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ നിലയും അത്ര മെച്ചമൊന്നുമല്ല. ഏഴ് കളിയില്‍ മൂന്ന് ജയം മാത്രമുളള റോയല്‍സിന് പ്ലേ ഓഫിലെത്താന്‍ ഇനി അ‌ഞ്ച് ജയമെങ്കിലും വേണം.

കോടികള്‍ മുടക്കി ടീമിലെത്തിച്ച ഇംഗ്ലീഷ് താരങ്ങളായ ബെന്‍ സ്റ്റോക്‌സും ജോസ് ബട്‍‍ലറും നിറംമങ്ങുന്നത് വോണിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നുണ്ട്. മികച്ച ഫോമിലുളള ബാറ്റ്സ്മാന്മാര്‍ക്ക് ടീമിനെ ജയത്തിലെത്തിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്ന് സണ്‍റൈസേഴ്‌സിനെതിരായ തോല്‍വിക്ക് ശേഷം സഞ്ജു സാംസണ്‍ മനസ്സിലാക്കിയിട്ടുണ്ടാകും.

2012ന് ശേഷം ഡെയര്‍ഡെവിള്‍സിനെതിരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് സംരക്ഷിക്കേണ്ട ബാധ്യത കൂടിയുണ്ട് കോട്‍‍ലയില്‍ ഇറങ്ങുന്ന റോയല്‍സിന്.ഇന്ന് ജയിച്ചാല്‍ റോയല്‍സിന് എട്ട് പോയിന്റുമായി നൈറ്റ് റൈഡേഴ്‌സിനൊപ്പമെത്താം.