ബട്ട്‌ലറുടെ അര്‍ദ്ധ സെഞ്ചുറി മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനുള്ളത്

ഇന്‍ഡോര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 153 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 10 ഓവറില്‍ രണ്ട് വിക്കറ്റിന് 81 റണ്‍സുണ്ടായിരുന്ന രാജസ്ഥാന്‍ അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ബട്ട്‌ലറുടെ അര്‍ദ്ധ സെഞ്ചുറി മാത്രമാണ് രാജസ്ഥാന് ആശ്വസിക്കാനുള്ളത്. പഞ്ചാബിനായി മുജാബ് റഹ്മാന്‍ മൂന്നും ടൈ രണ്ടും വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന്‍ രണ്ട് റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിനെ തുടക്കത്തിലെ നഷ്ടമായി. അജിങ്ക്യ രഹാനെയും വന്നപോലെ മടങ്ങിയപ്പോള്‍ രാജസ്ഥാന് തുടക്കം പൂര്‍ണമായും പാളി. എന്നാല്‍ ജോസ് ബട്ട്‌ലറും സഞ്ജു സാംസണും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചു. ഇതോടെ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 81 റണ്‍സിലെത്തി രാജസ്ഥാന്‍ റോയല്‍സ്.

എന്നാല്‍ ടൈയുടെ ഷോര്‍ട്ട് ബോളില്‍ ബാറ്റ് വെച്ച സഞ്ജുവിന്(28) പിഴച്ചതോടെ രാജസ്ഥാന്‍റെ വിക്കറ്റ് വീഴ്ച്ച തുടങ്ങി. മുജീബ് റഹ്മാന്‍ രാജസ്ഥാന്‍ ബാറ്റ്സ്മാന്‍മാരെ വട്ടംകറക്കുന്നതാണ് പിന്നെ കണ്ടത്. 13-ാം ഓവറിലെ അഞ്ചാം പന്തില്‍ ബൗണ്ടറിലൈനിലെ തകര്‍പ്പന്‍ ക്യച്ചില്‍ സ്റ്റോക്സ്(12) പുറത്ത്. 14-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ ബട്ട്‌ലറും(51) ജോഫ്രേയും(0) വീണു. രാജസ്ഥാന്‍ 15 ഓവറില്‍ 110-6. 

അവിടെയും വിക്കറ്റ് കൊഴിച്ചിലിന് തടയിടാന്‍ രാജസ്ഥാനായില്ല. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗൗതവും(5) പുറത്തായി. സ്കോര്‍ 129ലെത്തിയപ്പോള്‍ 11 റണ്‍സെടുത്ത ത്രിപാഠിയെ ടൈ മടക്കി. എന്നാല്‍ അവസാന ഓവറുകളില്‍ ശ്രേയാസ് ഗോപാല്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം രാജസ്ഥാനെ 150 കടത്തി. ശ്രേയാസ് 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.