34 പന്തില്‍ 70 റണ്‍സടിച്ച് ചെന്നൈയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ധോണിക്ക് മുന്നില്‍ കോലിയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല.

ബംഗലൂരു: ഐപിഎല്ലില്‍ ബംഗലൂരു-ചെന്നൈ പോരാട്ടം തുടങ്ങുമ്പോള്‍ അത് കോലിയുടെയും ധോണിയുടെയും തന്ത്രങ്ങളുടെ പോരാട്ടം കൂടിയായാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. മത്സരത്തിനൊടുവില്‍ അവസാന ചിരി പക്ഷെ 'തല' ധോണിയേടേതായിരുന്നു. 34 പന്തില്‍ 70 റണ്‍സടിച്ച് ചെന്നൈയെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ധോണിക്ക് മുന്നില്‍ കോലിയുടെ തന്ത്രങ്ങള്‍ ഫലിച്ചില്ല.

ബൗളര്‍മാരെ ഫലപ്രദമായി വിനിയോഗിക്കാനാവാഞ്ഞ കോലിയുടെ തന്ത്രപരമായ പിഴവാണ് ചെന്നൈക്കെതിരെ ബംഗലൂരുവിനെ തോല്‍വിയിലേക്ക് നയിച്ചത്. യുസ്‌വേന്ദ്ര ചാഹലും ഉമേഷ് യാദവും മാത്രമാണ് ബംഗലൂരു നിരയില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞത്. അവരുടെ ഓവറുകള്‍ ആദ്യമേ പൂര്‍ത്തിയായതോടെ അവസാന ഓവറുകള്‍ എറിയാന്‍ പരിചയസമ്പത്തില്ലാത്ത ആന്‍ഡേഴ്സണെയും സിറാജിനെയും കോലിക്ക് ആശ്രയിക്കേണ്ടിവന്നു.

അവസാന അഞ്ചോവറില്‍ 71 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇതില്‍ സിറാജ് ധോണിയ്ക്കും റായിഡുവിനും മുന്നില്‍ ഒരുവിധം പിടിച്ചുനിന്നപ്പോള്‍ ആന്‍ഡേഴ്സണ്‍ അമ്പേ പരാജയമായി. ഒരേ ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ആന്‍ഡേഴ്സണെ തന്നെ അവസാന ഓവര്‍ ഏല്‍പ്പിക്കാനുള്ള കോലിയുടെ തീരുമാനമാകട്ടെ ചെന്നൈക്കും ധോണിക്കും കാര്യങ്ങള്‍ എളുപ്പമാക്കി. എറിഞ്ഞ നാലോവറില്‍ ഒരിക്കല്‍ പോലുും ലൈനിലോ ലെംഗ്തിലോ മാറ്റം വരുത്താനോ സ്ലോ ബോളുകളോ യോര്‍ക്കറുകളോ എറിയാനോ ആന്‍ഡേഴ്സണ്‍ ശ്രമിച്ചില്ലെന്നതും ചെന്നൈക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

സാധാരണഗതിയില്‍ മികച്ച എക്കണോമിയില്‍ പന്തെറിയാറുള്ള വാഷിംഗ്ടണ്‍ സുന്ദറിനെ ഒരോവര്‍ മാത്രമാണ് കോലി പന്തെറിയിച്ചത്. 14 റണ്‍സ് വഴങ്ങിയെങ്കിലും 15-20 ഓവറുകളില്‍ ഒരിക്കല്‍ പോലും വാഷിംഗ്ടണ്‍ സുന്ദറിനെ പരീക്ഷിക്കാന്‍ കോലി മുതിര്‍ന്നില്ല. അതുപോലെ ആന്‍ഡേഴ്സണെക്കാള്‍ വൈവിധ്യമുള്ള കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിനെയും കോലി പരീക്ഷിച്ചില്ല. ഉമേഷ് യാദവിന്റെ നാലോവറുകള്‍ ആദ്യമേ എറിയിച്ചു തീര്‍ത്തതും കോലിയുടെ തന്ത്രങ്ങളിലെ വലിയ പാളിച്ചയായി.

മികച്ച ബാറ്റിംഗ് കരുത്തുള്ള ബംഗലൂരു ബൗളിംഗിലാണ് പലപ്പോഴും കളി കൈവിടുന്നത്. മുംബൈക്കെതിരെ അവസാന അഞ്ചോവറില്‍ ബംഗലൂരു ബൗളര്‍മാര്‍ 70 റണ്‍സ് വഴങ്ങിയപ്പോള്‍ രാജസ്ഥാനെതിരെയ 88 റണ്‍സും ഡല്‍ഹിക്കെതിരെ 71 റണ്‍സും വിട്ടുകൊടുത്തു. ഈ പിഴവവ് പരിഹരിക്കാനായി മികച്ചൊരു ബൗളറെ ടീമിലെടുക്കുന്നതിന് പകരം കോലി ഗ്രാന്‍ഡ്‌ഹോം എന്ന ഓള്‍റൗണ്ടറെയാണ് കോലി ടീമിലെടുത്തത്.

അതുപോലെ ഓള്‍ റൗണ്ടറെന്ന നിലയില്‍ കോറി ആന്‍ഡേഴ്സണെയും ടീമിലെടുത്തു. ആന്‍ഡേഴ്സണ്‍ ബൗളിംഗിലും ബാറ്റിംഗിലും അമ്പേ പരാജയമായപ്പോള്‍ ഗ്രാന്‍ഡ്ഹോമാകട്ടെ ബാറ്റിംഗില്‍ തിളങ്ങിയതുമില്ല. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ക്രിസ് വോക്സിനെ ഒഴിവാക്കിയാണ് ഗ്രാന്‍ഡ്ഹോമിനെ ടീമിലെടുത്തത്. ട്വന്റി-20യില്‍ മികച്ച റെക്കോര്‍ഡുള്ള ടിം സൗത്തിയെ കളിപ്പിക്കാതിരുന്നതും ബംഗലൂരുവിന്റെ പാളിച്ചയായി.