ഷായുടെ റെക്കോര്‍ഡ് അടുത്തെങ്ങും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ല

ഹൈദരാബാദ്: ഐപിഎല്‍ പതിനൊന്നാം സീസണില്‍ മിന്നും ഫോമിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരം പുഥ്വി ഷാ. ഇന്ത്യക്ക് അണ്ടര്‍ 19 ലോകകപ്പ് നേടിത്തന്ന നായകനായ ഈ പതിനെട്ടുകാരന്‍ ക്രിക്കറ്റ് വിദഗ്ധരെ പോലും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഈ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി നേടിയ ഷാ മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത റെക്കോര്‍ഡും പേരിലാക്കി.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തില്‍ 19 വയസ് തികയും മുമ്പ് രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ആദ്യ താരമാണ് പൃഥ്വി ഷാ. സണ്‍റൈസേഴ്സിനെതിരായ മത്സരത്തില്‍ സീസണിലെ രണ്ടാം അര്‍ദ്ധ സെഞ്ചുറി കണ്ടെത്തിയ താരം 36 പന്തില്‍ 65 റണ്‍സെടുത്തു. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 44 പന്തില്‍ ഷാ 62 റണ്‍സ് നേടിയിരുന്നു. 

ഇതോടെ ഐപിഎല്ലില്‍ അര്‍ദ്ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 205 റണ്‍സ് ഷാ ഇതിനകം അടിച്ചുകൂട്ടിയിട്ടുണ്ട്.