രോഹിത് ശര്‍മയുടെ വേഗമില്ലായിരുന്നെങ്കിലും കോലി നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗലൂരുവിന് മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കിയത്

മുംബൈ: മുംബൈക്കായി രോഹിത് ശര്‍മ പുറത്തെടുത്ത പോരാട്ടവീര്യം വിരാട് കോലി ബംഗലൂരുവിനായി ആവര്‍ത്തിച്ചെങ്കിലും ബംഗലൂരുിവിനെ വിജയവര കടത്താനായില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ് ബംഗലൂരുവിനെ 46 റണ്‍സിന് തകര്‍ത്ത് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. നാലു കളികളില്‍ മുംബൈയുടെ ആദ്യ ജയമാണിത്. ഇത്രയും മത്സരങ്ങളില്‍ ബംഗലൂരുവിന്റെ മൂന്നാം തോല്‍വിയും. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 213/6, ബംഗലൂരു 20 ഓവറില്‍ 167/8.

രോഹിത് ശര്‍മയുടെ വേഗമില്ലായിരുന്നെങ്കിലും കോലി നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗലൂരുവിന് മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കിയത്. ഓപ്പണറായി ക്രീസിലെത്തിയ അവസാനം വരെ പുറത്താകാതെ നിന്നെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണതോടെ കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോള്‍ വേണ്ട വേഗമാര്‍ജ്ജിക്കാന്‍ കോലിയുടെ ബാറ്റിംഗിനായില്ല. നാലോവറില്‍ 40 റണ്‍സടിച്ച് കോലിയും ഡീകോക്കും ചേര്‍ന്ന് ബംഗലൂരുവിന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ ഡീകോക്ക് വീണതോടെ ബംഗലൂരുവിന്റെ തകര്‍ച്ച തുടങ്ങി.

62 പന്തില്‍ ഏഴ് ബൗണ്ടറിയും നാലു സിക്സറും പറത്തിയാണ് കോലി 92 റണ്‍സെടുത്തത്. കോലിക്ക് പുറമെ ക്വിന്റണ്‍ ഡീകോക്കും(19), മന്‍ദീപ് സിംഗും(16), ക്രിസ് വോക്സും(11) മാത്രമെ ബംഗലൂരു നിരയില്‍ രണ്ടക്കം കടന്നുള്ളു. ഡിവില്ലിയേഴ്സ്(1), കോറി ആന്‍ഡേഴ്സണ്‍(0), സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ നിരാശപ്പെടുത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ മുംബൈയുടെ തുടക്കം ഏറെ നാടകീയമായിരുന്നു. ജയിച്ചേ പറ്റൂ എന്നുറപ്പിച്ച് ഇറങ്ങിയ മുംബൈയ്ക്ക ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് നഷ്ടമായി. ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും മടക്കിയപ്പോള്‍ മുംബൈ അക്കൗണ്ട് തുറന്നിരുന്നില്ല.

എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ആഞ്ഞടിച്ച എല്‍വിന്‍ ലൂയിസ് മുംബൈക്ക് പ്രതീക്ഷ നല്‍കി. ലൂയിസ് ആഞ്ഞടിക്കുമ്പോള്‍ കാഴ്ചക്കാരനായി നിന്ന രോഹിത് പിന്നീട് ആക്രമണമേറ്റെടുത്തു. 42 പന്തില്‍ 65 റണ്‍സെടുത്ത ലൂയിസ് പുറത്താകുമ്പോള്‍ മുംബൈ 12-ാം ഓവറില്‍ 108 റണ്‍സിലെത്തിയിരുന്നു. പിന്നീടായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. അവസാന ഓവറില്‍ പുറത്താവുന്നതുവരെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് 10 ബൗണ്ടറിയും അഞ്ച് സിക്സറും പറത്തി 52 പന്തില്‍ 94 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആളിക്കത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ(5 പന്തില്‍ 17) മുംബൈയെ 200 കടത്തി.