നാടകീയമായിരുന്നു  മുംബൈയുടെ തുടക്കം. ജയിച്ചേ പറ്റൂ എന്നുറപ്പിച്ച് ഇറങ്ങിയ മുംബൈയ്ക്ക ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് നഷ്ടമായി.

മുംബൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ തകര്‍പ്പന്‍ ഫോമിലായതോടെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ് ബംഗലൂരുവിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത്തിന്റെയും എല്‍വിന്‍ ലൂയിസിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. 52 പന്തില്‍ 94 റണ്‍സെടുത്ത രോഹിത്താണ് മുംബൈയുടെ ടോപ് സ്കോറര്‍.

നാടകീയമായിരുന്നു മുംബൈയുടെ തുടക്കം. ജയിച്ചേ പറ്റൂ എന്നുറപ്പിച്ച് ഇറങ്ങിയ മുംബൈയ്ക്ക ആദ്യ രണ്ടു പന്തുകളിലും വിക്കറ്റ് നഷ്ടമായി. ഉമേഷ്യ യാദവ്, സൂര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും മടക്കിയപ്പോള്‍ മുംബൈ അക്കൗണ്ട് തുറന്നിരുന്നില്ല. എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ആഞ്ഞടിച്ച എല്‍വിന്‍ ലൂയിസ് മുംബൈക്ക് പ്രതീക്ഷ നല്‍കി. ലൂയിസ് ആഞ്ഞടിക്കുമ്പോള്‍ കാഴ്ചക്കാരനായി നിന്ന രോഹിത് പിന്നീട് ആക്രമണമേറ്റെടുത്തു. 42 പന്തില്‍ 65 റണ്‍സെടുത്ത ലൂയിസ് പുറത്താകുമ്പോള്‍ മുംബൈ 12-ാം ഓവറില്‍ 108 റണ്‍സിലെത്തിയിരുന്നു.

പിന്നീടായിരുന്നു രോഹിത്തിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. അവസാന ഓവറില്‍ പുറത്താവുന്നതുവരെ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച രോഹിത് 10 ബൗണ്ടറിയും അഞ്ച് സിക്സറും പറത്തിയാണ് 94 റണ്‍സിലെത്തിയത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ ഹര്‍ദ്ദീക് പാണ്ഡ്യ(5 പന്തില്‍ 17) മുംബൈയെ 200 കടത്തി. ഇനി കോലിയുടെയും ഡിവില്ലിയഴ്സിന്റെയും ഊഴമാണ്. മുംബൈക്ക് മറുപടി നല്‍കാന്‍ അവര്‍ക്കാകുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.