ജോഫ്രേ ആര്‍ച്ചറിന്‍റെ മൂന്ന് വിക്കറ്റാണ് സണ്‍റൈസേഴ്സിനെ കൂറ്റന്‍ സ്കോറില്‍ നിന്നകറ്റിയത്

ജയ്‌പൂര്‍: ഐപിഎല്ലില്‍ സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 152 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗാരംഭിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തു. രാജസ്ഥാന്‍ അവസാന നാല് ഓവറില്‍ മികച്ച ബൗളിംഗിലൂടെ സണ്‍റൈസേഴ്സിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്സിന്‍റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ ശീഖര്‍ ധവാന്‍ തുടക്കത്തിലെ പുറത്തായെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ തട്ടകത്തില്‍ സണ്‍റൈസേഴ്സ് തുടക്കം മോശമാക്കിയില്ല. ഗൗതം എറിഞ്ഞ മൂന്നാം ഓവറില്‍ ആദ്യ പന്തില്‍ ധവാന്‍(6) പുറത്ത്. ആദ്യ മത്സരത്തിന് അവസരം ലഭിച്ച അലക്സ് ഹെയ്‌ല്‍സും നായകന്‍ കെയ്‌ന്‍ വില്യംസും രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സണ്‍റൈസേഴ്സ് ഒരു വിക്കറ്റിന് 70. 

ഉനദ്കട്ട് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ 21 റണ്‍സ് നേടി വില്യംസണ്‍ അമ്പത് തികച്ചു. എന്നാല്‍ 14-ാം ഓവറില്‍ ഹെയ്‌ല്‍സിനെ(45) സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ഗൗതം കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറില്‍ സോധി വിക്കറ്റ് കീപ്പര്‍ ബട്ട്‌ലറുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ വില്യംസണെയും(43 പന്തില്‍ 63) പറഞ്ഞയച്ചു. ഇതോടെ ക്രീസില്‍ ഒത്തുചേര്‍ന്നത് കൂറ്റനടിക്ക് പ്രാപ്തരായ ഷാക്കിബും മനീഷ് പാണ്ഡെയും.

സണ്‍റൈസേഴ്സ് പ്രതീക്ഷകള്‍ തകിടംമറിച്ച് ആര്‍ച്ചറിന്‍റെ യോര്‍ക്കറില്‍ ഷാക്കിബ്(6) പുറത്ത്. അവസാന പന്തില്‍ യുസഫ് പഠാനും(2) ആര്‍ച്ചറിന് മിന്നില്‍ പത്തിമടക്കി. ഉനദ്കട്ടിന്‍റെ ഓവറില്‍ അവസാന പ്രതീക്ഷയായ പാണ്ഡെ(16) രഹാനെയുടെ സൂപ്പര്‍ ക്യാച്ചിലും വീണു. അവസാന ഓവറില്‍ 11 റണ്‍സുമായി സാഹയെ പുറത്താക്കി ആര്‍ച്ചര്‍ സണ്‍റൈസേഴ്സ് ഇന്നിംഗ്സ് 151ല്‍ അവസാനിപ്പിച്ചു. ആര്‍ച്ചര്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.