57 പന്തില്‍ 77 റണ്‍സെടുത്ത ധവാനും 36 റണ്‍സെടുത്ത കെയ്ന്‍ വില്യാംസണും ചേര്‍ന്ന് ഹൈദരാബാദിന്റെ ജയം അനായാസമാക്കി.

ഹൈദരാബാദ്: തലപ്പത്ത് വെടിക്കട്ടിന് തിരികൊളുത്താന്‍ ഡേവിവ് വാര്‍ണറില്ലെങ്കിലെന്താ, ഹൈദരാബാദിന് മീശ പിരിക്കാന്‍ ശീഖര്‍ ധവാനുണ്ട്. ധവാന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ രാജസ്ഥാനെ നിഷ്പ്രഭമാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ് സീസണില്‍ വിജയത്തുടക്കമിട്ടു. മലയാളിതാരം സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ടോപ് സ്കോററായിട്ടും 20 ഓവറില്‍ കേവലം 125 റണ്‍സ് മാത്രമെടുത്ത രാജസ്ഥാനെ ധവാന്റെ റണ്‍വേട്ടയിലാണ് ഹൈദരാബാദ് അനായാസം മറികടന്നത്.

57 പന്തില്‍ 77 റണ്‍സെടുത്ത ധവാനും 36 റണ്‍സെടുത്ത കെയ്ന്‍ വില്യാംസണും ചേര്‍ന്ന് ഹൈദരാബാദിന്റെ ജയം അനായാസമാക്കി. സ്കോര്‍ രാജസ്ഥാന്‍ 20 ഓവറില്‍ 125/9, ഹൈദരാബാദ് 15.5 ഓവറില്‍ 15.5 ഓവറില്‍ 127/1.

ടോസ് മുതല്‍ രാജസ്ഥാന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ സഞ്ജുവിന്റെ പോരാട്ടമാണ് അവരെ 100 കടത്തിയത്. 42 പന്തില്‍ 49 റണ്‍സെടുത്ത സഞ്ചു വീണതോടെ കൂട്ടത്തകര്‍ച്ച നേരിട്ട രാജസ്ഥാന്റെ ഇന്നിംഗ്സ് 125 റണ്‍സിലൊതുങ്ങിയപ്പോഴെ ഹൈദരബാദ് വിജയം ഉറപ്പിച്ചിരുന്നു. ക്യാപ്റ്റന്‍ രഹാനെ(13), രാഹുല്‍ ത്രിപാഠി(17), ശ്രേയസ് ഗോപാല്‍(18) എന്നിവര്‍ മാത്രമാണ് സഞ്ജുവിന് പുറമെ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം കടന്നത്. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഷാക്കീബ് അല്‍ ഹസനും സിദ്ദാര്‍ഥ കൗളും ചേര്‍ന്നാണ് രാജസ്ഥാനെ പിടിച്ചുകെട്ടിയത്.

മറുപടി ബാറ്റിംഗില്‍ വൃദ്ധിമാന്‍ സാഹയെ(5) തുടക്കത്തിലെ നഷ്ടമായതൊഴിച്ചാല്‍ മറ്റ് തിരച്ചടികളൊന്നും ഹൈദരാബാദിനുണ്ടായില്ല. 57 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സറും പറത്തി 77 റണ്‍സെടുത്ത ധവാന്‍ ഒറ്റക്കുതന്നെ അവര്‍ക്ക് വിജയം സമ്മാനിച്ചു. 35 പന്തില്‍ 36 റണ്‍സെടുത്ത വില്യാംസണും വിജയത്തില്‍ ധവാന് കൂട്ടായി.