റിഷഭ് പന്തിന് തകര്‍പ്പന്‍ സെഞ്ചുറി പന്തിന് 63 പന്തില്‍ 128 റണ്‍സ്

ദില്ലി: ഐപിഎല്ലില്‍ 'പന്താട്ടം' കണ്ട മത്സരത്തില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗാരംഭിച്ച ഡല്‍ഹിക്ക് തുടക്കം പാളിയെങ്കിലും റിഷഭ് പന്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 63 പന്തില്‍ 128 റണ്‍സെടുത്ത പന്തിന്‍റെ സെഞ്ചുറിയാണ് ഡല്‍ഹിയെ മികച്ച സ്കോറിലെത്തിച്ചത്. 

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്സിനെതിരെ ബാറ്റിംഗാരംഭിച്ച ഡെയര്‍ഡെവിള്‍സിന് തുടക്കം പിഴച്ചു. മുന്‍നിരയിലെ കരുത്തരായ പൃഥ്വി ഷാ(9), ജെയ്സണ്‍ റോയ്(11), ശ്രേയാസ് അയ്യര്‍(3) എന്നിവര്‍ അതിവേഗം മടങ്ങി. സ്‌പിന്നര്‍ ഷാക്കിബാണ് ഓപ്പണര്‍മാരെ പുറത്താക്കിയത്. ഇതോടെ എട്ട് ഓവറില്‍ 44 റണ്‍സിന് മൂന്ന് വിക്കറ്റിന് എന്ന നിലയില്‍ ഡെയര്‍ഡെവിള്‍സ് തകര്‍ന്നു. 

എന്നാല്‍ ഹര്‍ഷാല്‍ പട്ടേലിനെ കൂട്ടുപിടിച്ച് പന്ത് അടിതുടങ്ങിയതോടെ ഡല്‍ഹി 13 ഓവറില്‍ 94ലെത്തി. 15-ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷാല്‍ റണൗട്ടായി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഷാക്കിബിനെ അതിര്‍ത്തിക്ക് മുകളിലൂടെ പായിച്ച് പന്ത് അര്‍ദ്ധ സെഞ്ചുറി(36 പന്തില്‍) പൂര്‍ത്തിയാക്കി. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്കോര്‍ നാല് വിക്കറ്റിന് 120.

17-ാം ഓവറില്‍ റഷീദിനെയും തൊട്ടടുത്ത ഓവറില്‍ ഭുവിയെയും പന്ത് അടിച്ചകറ്റിയപ്പോള്‍ സ്കോര്‍ ഉയര്‍ന്നു. രണ്ട് ഓവറിലുമായി പിറന്നത് 31 റണ്‍സ്. 19-ാം ഓവറിലെ ഓവറിലെ രണ്ടാം പന്തില്‍ കൗളിനെ അതിര്‍ത്തികടത്തി പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. 56 പന്തില്‍ നിന്നായിരുന്നു പന്തിന്‍റെ നൂറ്. അവസാന ഓവറില്‍ ഭുവിക്കെതിരെ മൂന്ന് സിക്സടക്കം 26 റണ്‍സ് പന്ത് നേടി. ഇതോടെ ഈ ഐപിഎല്ലിലെ ഉയര്‍‍ന്ന വ്യക്തിഗത സ്കോര്‍ പന്ത് പേരിലാക്കി.