അവേശപ്പോരില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു

ഹൈദരാബാദ്: ഐപിഎല്ലില്‍ അവേശപ്പോരില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് വീണ്ടും ഒന്നാമത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കേ സണ്‍റൈസേഴ്സ് നേടിയെടുത്തു. മികച്ച തുടക്കം ലഭിച്ച സണ്‍റൈസേഴ്സിന് മധ്യനിരയില്‍ വില്യംസണിന്‍റെ മികവും വാലറ്റത്ത് യൂസഫ് പഠാന്‍റെ വെടിക്കെട്ടുമാണ് വിജയം സമ്മാനിച്ചത്. 

നേരത്തെ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗാരംഭിച്ച ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യമായി തിളങ്ങാനാകാതെ പോയതാണ് ഡെയര്‍ഡെവിള്‍സിനെ കൂറ്റന്‍ സ്കോറില്‍ നിന്നകറ്റിയത്. സണ്‍റൈസേഴ്സിനായി റഷീദ് ഖാന്‍ രണ്ടും സിദ്ധാര്‍ത്ഥ് കൗള്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഡല്‍ഹി ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ സന്ദീപ് ശര്‍മ്മയുടെ റണൗട്ടില്‍ രണ്ട് റണ്‍സുമായി മാക്സ്‌വെല്‍ പുറത്തായി. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ വീരന്‍മാരായ പൃഥ്വി ഷായും ശ്രേയാസ് അയ്യരും ക്രീസില്‍ ഒന്നിച്ചതോടെ ഡെയര്‍ഡെവിള്‍സ് കുതിച്ചു. ഇതോടെ 10 ഓവര്‍ പിന്നിടുമ്പോള്‍ ഡല്‍ഹി നൂറിനടുത്തെത്തി. അതിവേഗം റണ്‍സുയര്‍ത്തിയ ഷാ 36 പന്തില്‍ 65 റണ്‍സെടുത്തു. റഷീദ് ഖാനായിരുന്നു വിക്കറ്റ്.

16-ാം ഓവറിലെ ആദ്യ പന്തില്‍ വ്യക്തിഗത സ്കോര്‍ 44ല്‍ നില്‍ക്കേ അയ്യരെ കൗള്‍ പുറത്താക്കിയത് ഡല്‍ഹിക്ക് തിരിച്ചടിയായി. റഷീദ് ഖാനെറിഞ്ഞ 17-ാം ഓവറില്‍ പന്തും(18), ഓജയും(1) പുറത്തായത് സ്കോറിങ്ങിനെ ബാധിച്ചു. പിന്നാലെ വിജയ് ശങ്കറും ഡാന്‍ ക്രിസ്റ്റ്യനും കൂറ്റനടികളുമായി ഇന്നിംഗ്സ് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍ സ്കോര്‍ പിറന്നില്ല. ശങ്കര്‍ 23 റണ്‍സുമായും ക്രിസ്റ്റ്യന്‍ ഏഴ് റണ്‍സെടുത്തും പുറത്താകാതെ നിന്നു.

മറുപടി അതിഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ അലക്സ് ഹെയ്‌ല്‍സും ശീഖര്‍ ധവാനും സണ്‍റൈസേഴ്സിന് നല്‍കിയത്. ഇരുവരും ചേര്‍ന്ന് സണ്‍റൈസേഴ്സിനായി പവര്‍ പ്ലേയില്‍ നേടിയത് 61 റണ്‍സ്. അവേശ് ഖാനെറിഞ്ഞ ആറാം ഓവറില്‍ മാത്രം അടിച്ചുകൂട്ടിയത് നാല് സിക്സുകളടക്കം 27 റണ്‍സ്. എന്നാല്‍ അമിത് മിശ്ര പന്തെടുത്തതോടെ കളിയുടെ ഗതി മാറി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ ഹെയ്‌ല്‍സും(45) 11-ാം ഓവറിലെ അവസാന പന്തില്‍ ധവാനും(33) പുറത്ത്. 

പതിമൂന്നാം ഓവറില്‍ സണ്‍റൈസേഴ്സ് 100 പിന്നിട്ടു. നായകന്‍ വില്യംസണും മനീഷ് പാണ്ഡെയും താളം കണ്ടെത്തിയതോടെ ഡല്‍ഹി ബൗളര്‍മാര്‍ക്ക് പിടിപ്പത് പണിയായി. എന്നാല്‍ 17-ാം ഓവറിലെ ആദ്യ പന്തില്‍ ഷായുടെ തകര്‍പ്പന്‍ ക്യാച്ചില്‍ കൂറ്റനടിക്ക് ശ്രമിച്ച പണ്ഡെ കുടുങ്ങി. 19-ാം ഓവറില്‍ ബൗള്‍ട്ടിനെ യൂസഫ് പഠാന്‍ കൈകാര്യം ചെയ്തതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. എന്നാല്‍ പുറത്താകാതെ 32 റണ്‍സെടുത്ത വില്യംസണും 27 റണ്‍സുമായി പഠാനും സണ്‍റൈസേഴ്സിനെ ജയത്തിലെത്തിച്ചു.