ഐപിഎല്ലിലെ റണ്‍വേട്ടക്കാരന്‍ എന്ന പദവി കോലിക്ക് സ്വന്തമായി

മുംബൈ: ഐപിഎല്ലില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി നേടി ബംഗലൂരു നായകന്‍ വിരാട് കോലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ പുറത്താകാതെ 92 റണ്‍സാണ് കോലി അടിച്ചെടുത്തത്. കോലി ഒറ്റയാനായ മത്സരത്തില്‍ തോല്‍ക്കാനായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന്‍റെ വിധി. എന്നാല്‍ ടീം പരാജയപ്പെട്ടെങ്കിലും ഐപിഎല്ലി‍ല്‍ ചരിത്രം കുറിച്ചാണ് കോലി ക്രീസ് വിട്ടത്.

മത്സരത്തോടെ ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോലി. മുംബൈയ്ക്കെതിരെ 92 റണ്‍സ് നേടിയതോടെ ഐപിഎല്‍ കരിയറില്‍ കോലിയുടെ റണ്‍വട്ട 4619ലെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം സുരേഷ് റെയ്‌നയാണ്(4558) കോലിയുടെ റണ്‍വേട്ടയില്‍ പിന്നിലായത്. മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചല‍ഞ്ചേഴ്സിന്‍റെ ഇന്നിംഗ്സ് 167ല്‍ അവസാനിക്കുകയായിരുന്നു. പതിനൊന്നാം സീസണില്‍ നാലു കളികളില്‍ 201 റണ്‍സ് കോലി ഇതിനകം നേടിയിട്ടുണ്ട്.