കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ജീവന്‍മരണ പോരാട്ടത്തില്‍ അമര്‍ തൊമാര്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം. ആവേശകരമായ മത്സരത്തില്‍ 32-ാം മിനുറ്റില്‍ ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണിലൂടെ കേരളം മുന്നിലെത്തി. എന്നാല്‍ അഞ്ച് മിനുറ്റുകള്‍ക്ക് ശേഷം തിരിച്ചടിച്ച് കൊല്‍ക്കത്ത ഒപ്പമെത്തുകയായിരുന്നു.

കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. ഏഴാം മിനുറ്റില്‍ പ്രശാന്ത്, പെക്കൂസണ്‍, ജാക്കിചന്ദ് സഖ്യം നടത്തിയ മുന്നേറ്റം ഗോളലേക്കെത്തിയില്ല. 17-ാം മിനുറ്റില്‍ കൊല്‍ക്കത്തയുടെ റയാന്‍ ടെയ്‌ലറെടുത്ത ലോകോത്തര ഫ്രീകിക്കില്‍ പെക്കൂസണ്‍ രക്ഷകനായി. എന്നാല്‍ 32-ാം മിനുറ്റില്‍ മലയാളി താരം കെ.പ്രശാന്തിന്‍റെ പാസില്‍ നിന്ന് ഐസ്‌ലന്‍റ് താരം ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ മഞ്ഞപ്പടയ്ക്കായി ഗോള്‍ നേടി. 

വലതുമൂലയിലൂടെ മൂന്നേറിയ പ്രശാന്ത് ബോക്സിനകത്ത് കാത്തിരുന്ന ഗുഡ്‌ജോണിന്‍റെ തലയിലേക്ക് പന്ത് എത്തിച്ചു. കൊല്‍ക്കത്ത പ്രതിരോധത്തെ മറികടന്ന് അനായാസം ബാല്‍വിന്‍സണ്‍ വലകുലുക്കി. എന്നാല്‍ മിനുറ്റുകള്‍ക്കകം കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തിരിച്ചടിച്ചു. 37-ാം മിനുറ്റില്‍ റയാന്‍ ടെയ്ലറിന്‍റെ ലോംഗ് റേഞ്ചര്‍ ഗോളി സുബാശിഷ് റോയിയെ കബളിപ്പിച്ച് വലയിലായതോടെ ആദ്യ പകുതി ഒപ്പത്തിനൊപ്പം.