ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. രാത്രി എട്ട് മണിക്ക് ദില്ലി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മൽസരം. ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഹ്രസ്വ,ദീര്‍ഘകാല നടപടികളാണ് സ്വീകരിക്കുന്നതെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. അവ വിജയിച്ചാല് എല്ലാ ശരിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ മാധ്യമങ്ങളില‍ ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിശേഷിപ്പിക്കുന്നത് മുങ്ങിത്താഴുന്ന കപ്പലെന്നാണ്. ഏറെ പ്രതീക്ഷയോടെ പുതിയ സീസണില്‍ ഇറങ്ങിയ സച്ചിന്റെ ടീം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വിശേഷണം. പക്ഷെ എട്ട് മല്‍സരങ്ങള്‍ക്ക്ബൂട്ടണിഞ്ഞപ്പോള്‍ ആകെ നേടാനായത് ഒരു വിജയം. പത്ത് ടീമുകളുള്ള കളിക്കളത്തില്‍ എട്ടാം സ്ഥാനം. ഇതിനെല്ലാം പുറമേ ടീമിനുള്ളിലെ അസ്വാരസ്യങ്ങളും പരിശീലകന്റെ കസേര തെറിക്കലും. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച ഡേവിഡ് ജെയിംസിന്‍റെ ചുമലിലാണ് ഇനി എല്ലാ പ്രതീക്ഷകളും. സികെ വിനീത് പരിക്കില്‍ നിന്ന് മോചിതനായിട്ടുണ്ട്.

ഡല്‍ഹി ഡൈനാമോസിന്‍റെ അവസ്ഥ ഇതിലേറെ പരിതാപകരം. തുടര്‍ച്ചയായി ആറ് മല്‍സരങ്ങള്‍ തോറ്റതിന്റെ വേദന അല്‍പ്പം മാറിയത് ചെന്നൈയിന്‍ എഫ്സിക്കെതിരെ ഒരു പോയിന്റ് കിട്ടിയപ്പോഴാണ്. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള ഡല്‍ഹിയെ തോല്പ്പിച്ച് ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം വീണ്ടെടുക്കാനാകുമോ എന്നാണ് ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.