ഗോവ: ഫറ്റോഡ സ്റ്റേഡിയത്തിലെ ഗോള്‍ മഴയില്‍ ആദ്യ പകുതിയില്‍ ടീമുകള്‍ ഒപ്പത്തിനൊപ്പം. ഗോവ എഫ്‌സിക്ക് ആദ്യ പ്രഹരം നല്‍കിയത് മഞ്ഞപ്പടയുടെ ഇരുപതുകാരനായ മാര്‍ക് സിഫ്‌നോസ്. ഏഴാം മിനുറ്റില്‍ ജാക്കിചന്ദ് സിംഗിന്‍റെ പാസില്‍ നിന്ന് ഗോള്‍കീപ്പര്‍ കട്ടിമണിയെ കബളിപ്പിച്ച് സിഫ്‌നോസിന്‍റെ തകര്‍പ്പന്‍ ഗോള്‍. എന്നാല്‍ ആവേശം അടങ്ങും മുമ്പ് ഗോവയുടെ സ്‌പാനിഷ് താരം മാനുവല്‍ ലാന്‍സരോറ്റെ ബ്രൂണോ തിരിച്ചടിച്ചപ്പോള്‍ സ്കോര്‍ 1-1. 

സന്തോഷ് ജിങ്കന്‍ ഉള്‍പ്പെടുന്ന പ്രതിരോധത്തെ കബളിപ്പിച്ച് 18-ാം മിനുറ്റില്‍ ലാന്‍സരോറ്റെ ഗോവയുടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ 30-ാം മിനുറ്റില്‍ വലതുവിങ്ങില്‍ മിലന്‍ സിംഗുമായി ചേര്‍ന്ന് നടത്തിയ മനോഹര മുന്നേറ്റം ജാക്കിചന്ദ് സിംഗ് ഗോളാക്കി മാറ്റിയതോടെ വീണ്ടും സ്കോര്‍ ഒപ്പത്തിനൊപ്പം(2-2). ജാക്കിചന്ദ് സിംഗിന്‍റെ സീസണിലെ ആദ്യ ഗോളാണിത്. പരിക്കേറ്റ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് ആദ്യം തന്നെ പുറത്തുപോയിരുന്നു.