സുനില്‍ ഛേത്രിയുടെ ലോകോത്തര ഹെഡറര്‍ പതിച്ചത് ചരിത്രത്തിലേക്ക്

ബെംഗളൂരു: 'കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ചെന്നൈയിന്‍ എഫ്‌സിക്കെതിരായ ഫൈനല്‍'. ഐഎസ്എല്‍ നാലാം സീസണിന്‍റെ കലാശക്കളിക്ക് മുമ്പ് ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രി ഇങ്ങനെ പറഞ്ഞത് വെറുതെയായിരുന്നില്ല. 

ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ കലാശക്കളിക്ക് കിക്കോഫ് തൊടുത്ത് ഒമ്പത് മിനുറ്റ് പിന്നിട്ട നിമിഷം. ചെന്നൈയിന്‍റെ ഹൃദയം പിളര്‍ത്തി പറക്കും ഹെഡറിലൂടെ ഛേത്രി ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. 2014 ലോകകപ്പില്‍ സ്‌പെയിനിനെതിരെ നെതര്‍ലന്‍ഡ്‌സിന്‍റെ ഇതിഹാസ താരം റോബിന്‍ വാന്‍ പേഴ്സി നേടിയ ഹെഡറിനോട് സാമ്യമുള്ള ഗോള്‍. വലതുവിങ്ങില്‍ നിന്ന് ഉദാന്ദ സിംഗ് തൊടുത്തുവിട്ട മികച്ച ക്രോസിന് ഛെത്രി പറന്ന് തലവെക്കുകയായിരുന്നു. 

എന്നാല്‍ ചെന്നൈയിന്‍ പ്രതിരോധക്കോട്ടയെ മറികടന്ന് സുനില്‍ ഛേത്രിയുടെ ലോകോത്തര ഹെഡറര്‍ പതിച്ചത് ചരിത്രത്തിലേക്കാണ്. ഐഎസ്എല്‍ ഫൈനലിലെ വേഗമാര്‍ന്ന ഗോളാണ് ചെന്നൈയിനെതിരെ ഇന്ത്യന്‍ താരം തലകൊണ്ടിട്ടത്. ഇതോടെ തുടക്കത്തിലെ ബെംഗളൂരു ലീഡുറപ്പിച്ചെങ്കിലും ചെന്നൈയുടെ മൂന്ന് ഗോളുകള്‍ക്കെതിരെ രണ്ട് ഗോള്‍ മാത്രം നേടി നീലപ്പട പരാജയപ്പെടുകയായിരുന്നു. 

കാണാം ഛേത്രിയുടെ പറക്കും ഗോള്‍