ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മല്‍സരത്തിലും ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന വിജയം. ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 4-0ന് സ്വന്തമാക്കി. അവസാന ടെസ്റ്റില്‍ ഒരിന്നിംഗ്സിനും 75 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
2016ല്‍ ഇന്ത്യയുടെ ഒന്‍പതാം ടെസ്റ്റ് വിജയം. ഒരു വര്‍ഷം ഇന്ത്യ ഒമ്പത് ടെസ്റ്റ് ജയിക്കുന്നത് ഇതാദ്യം. ടെസ്റ്റ് പരമ്പര ഇന്ത്യ 4-0ന് ജയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കൊഹ്‌ലിക്കും ഈ വിജയം ചരിത്രനേട്ടമാണ്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ 282 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 207 റണ്‍സിന് പുറത്താകുകയായിരുന്നു. ഏഴു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുടെ മാസ്‌മരിക പ്രകടനമാണ് ഇന്ത്യയ്‌ക്ക് അപ്രതീക്ഷിതമായി വിജയമൊരുക്കിയത്. ഒരവസരത്തില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ 109 റണ‍്സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ തുടരെത്തുടരെ ജഡേജ ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് ബാറ്റിംഗ് നിര കടപുഴകുകയായിരുന്നു. 54 റണ്‍സെടുത്ത കീറ്റണ്‍ ജെന്നിങ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ട്രിപ്പിള്‍ സെഞ്ച്വറിയുമായി ചരിത്രം രചിച്ച കരുണ്‍ നായരാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ ഉടനീളം മിന്നുന്ന പ്രകടനം പുറത്തെടുത്ത നായകന്‍ വിരാട് കൊഹ്‌ലിയാണ് മാന്‍ ഓഫ് ദ സീരീസ്. പരമ്പരയില്‍ 655 റണ്‍സാണ് കൊഹ്‌‌ലി അടിച്ചെടുത്തത്.

സ്‌കോര്‍- ഇംഗ്ലണ്ട് 477 & 207, ഇന്ത്യ ഏഴിന് 759

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരുടെ മികവാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രധാന സവിശേഷത. 381 പന്തില്‍ 32 ബൗണ്ടറികളുടെയും നാലു സിക്സറുകളുടെയും അകമ്പടിയോടെയാണ് കരുണ്‍ ട്രിപ്പിള്‍ സെ‌ഞ്ച്വറിയിലെത്തിയത്. വീരേന്ദര്‍ സെവാഗ് കഴിഞ്ഞാല്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. കൂടാതെ ആദ്യ സെഞ്ച്വറി നേട്ടം തന്നെ ട്രിപ്പിളാക്കിയ ആദ്യ ഇന്ത്യന്‍ താരവുമാണ് കരുണ്‍ നായര്‍. കെ എല്‍ രാഹുല്‍ 199 റണ്‍സെടുത്തിരുന്നു.