ദില്ലി: രവീന്ദ്ര ജഡേജയെയും ചേതേശ്വർ പുജാരയെയും എ ഗ്രേഡിലേക്ക് ഉയർത്തി ബിസിസിഐ. ബുധനാഴ്ച പ്രഖ്യാപിച്ച 2017-18 വർഷത്തേക്കുള്ള വാർഷിക കരാറിലാണ് ഇതു സംബന്ധിച്ചു പരാമർശമുള്ളത്. ഇരുവർക്കും പുറമേ മുരളി വിജയ് യും എ ഗ്രേഡിലേക്കു ചേക്കേറിയിട്ടുണ്ട്.
വിരാട് കോഹ്ലി, എം.എസ്.ധോണി, ആർ.അശ്വിൻ, അജിങ്ക്യ രഹാനെ എന്നിവരാണ് എ ഗ്രേഡിലുള്ള മറ്റുതാരങ്ങൾ. മലയാളി താരം കരുണ്‍ നായർ സി ഗ്രേഡിലാണ് ഉള്ളത്. യുവതാരം റിഷഭ് പന്ത് സി ഗ്രേഡിൽ ഇടംപിടിച്ചിട്ടുണ്ട്.
കളിക്കാരുടെ കരാർ തുക ഇരട്ടിയായി ബിസിസിഐ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എ ഗ്രേഡ് കളിക്കാർക്ക് രണ്ടു കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ബി, സി ഗ്രേഡ് താരങ്ങൾക്ക് യഥാക്രമം ഒരു കോടി, 50 ലക്ഷം രൂപയും പ്രതിഫലം ലഭിക്കും. ഒരു ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം രൂപയും ഏകദിന മത്സരത്തിന് ആറു ലക്ഷം രൂപയും ട്വന്‍റി 20 മത്സരത്തിന് മൂന്നു ലക്ഷം രൂപയുമാണ് പ്രതിഫലമായി ലഭിക്കുന്നത്.
ബി ഗ്രേഡ് താരങ്ങൾ: രോഹിത് ശർമ, കെ.എൽ.രാഹുൽ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുംറ, യുവരാജ് സിംഗ്.
സി ഗ്രേഡ് താരങ്ങൾ: ശിഖർ ധവാൻ, അന്പാട്ടി റായിഡു, അമിത് മിശ്ര, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, കരുണ്‍ നായർ, ഹാർദിക് പാണ്ഡ്യ, ആശിഷ് നെഹ്റ, കേദാർ യാദവ്, യുസ്വേന്ദ്ര ചാഹൽ, പാർത്ഥിവ് പട്ടേൽ, ജയന്ത് യാദവ്, മൻദീപ് സിംഗ്, ധവാൽ കുൽക്കർണി, ഷർദുൽ ഠാക്കൂർ, റിഷഭ് പന്ത്.
