നാഗ്പൂര്‍: നാഗ്പൂര്‍ ഏകദിനത്തില്‍ ഓസീസ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും അടിച്ചുതകര്‍ത്ത് തുടങ്ങിയപ്പോള്‍ കഴിഞ്ഞ മത്സരത്തിന്റെ തനിയാവര്‍ത്തനമാണോ ഇവിടെയും എന്ന് ഇന്ത്യന്‍ ആരാധകര്‍ കരുതി. കഴിഞ്ഞ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും പത്തോവറില്‍ ഓസീസിനെ 60 കടത്തി മുന്നേറവെയാണ് ക്യാപ്റ്റന്‍ വിരാട് കോലി ഹര്‍ദ്ദീക് പാണ്ഡ്യയെ പന്തേല്‍പ്പിക്കുന്നത്.

കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ പാണ്ഡ്യ ഇത്തവണയും അതാവര്‍ത്തിച്ചു. പാണ്ഡ്യെയെ കവറിന് മുകളിലൂടെ പറത്താനുള്ള ഫിഞ്ചിന്റെ ശ്രമം ബൂമ്രയയുടെ കൈകകളിലൊതുങ്ങി. അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ചിനെ വളരെ പാടുപെട്ടാണ് ബൂമ്ര കൈപ്പിടിയിലൊതുക്കിയത്. കൈകള്‍ക്കിടയിലൂടെ ചോര്‍ന്ന പന്ത് ബൂമ്ര നിലത്തുവീഴുമ്പോള്‍ ദേഹത്തുകൂടെ ഉരുണ്ട് ഒടുവില്‍ ബൂമ്രയുടെ കൈകകളില്‍ തന്നെ എത്തുകയായിരുന്നു.

ബൂമ്രയുടേത് ക്ലീന്‍ ക്യാച്ചാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും റീപ്ലേകളില്‍ അത് ക്ലീന്‍ ക്യാച്ചാണെന്ന് വ്യക്തമായി.