കൊച്ചി: ഐഎസ്എല്‍ രണ്ടാം സെമിഫൈനലില്‍ ഡല്‍ഹി ഡൈനാമോസ്-കേരളാ ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടാണ് കേരളത്തിന് ഗോള്‍ നേടാനാവാതെ പോയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറച്ച രണ്ടവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. 42-ാം മിനിട്ടില്‍ ബോക്സില്‍ നിന്ന് നേസന്റെ ഷോട്ട് ഡല്‍ഹി പ്രതിരോധനിരക്കാരനായ മലയാളി താരം അനസ് എടത്തൊടികയുടെ കൈകളില്‍ തട്ടിയെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു. കോര്‍ണര്‍ കിക്കില്‍ ബെല്‍ഫോര്‍ട്ടിന്റെ ഹെഡ്ഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി.

തൊട്ടടുത്ത നിമിഷം ബെല്‍ഫോര്‍ട്ട് ഡല്‍ഹി വലകുലുക്കിയെങ്കിലും റഫറി ഹാന്‍ഡ് ബോള്‍ വിധിച്ചതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന് ഗോള്‍ നഷ്ടമായി. റീപ്ലേകളില്‍ അത് ഹാന്‍ഡ് ബോളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് വലയില്‍ ഗോള്‍ കയറേണ്ടതായിരുന്നു. കീന്‍ ലൂയിസിന്റെ ഷോട്ടില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന് പിന്നാലെ കേരളത്തിന് ലഭിച്ച സുവര്‍ണാവസരം സി കെ വിനീത് പുറത്തേക്കടിച്ചു കളഞ്ഞു.

ആറാം മിനിട്ടില്‍ തന്നെ മെഹ്താബ് ഹുസൈന്‍ മഞ്ഞക്കാര്‍ഡ് കണ്ടതിന് പിന്നാലെ വലതുവിംഗില്‍ ഹോസു പ്രീറ്റോ മൂന്ന് മിനിട്ടിനുള്ളില്‍ മൂന്ന് അപകടകരമായ ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ‍് വാങ്ങിയത് കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. 30ാം മിനിട്ടില്‍ തന്നെ കോച്ച് സ്റ്റീവ് കോപ്പല്‍ ഹോസുവിനെ പിന്‍വലിച്ച് ദിദിയര്‍ കാഡിയോയെ ഇറക്കി. ഗോള്‍ മുഖത്ത് സന്ദീപ് നന്ദിയുടെ പിഴവുകളും കേരളത്തിന്റെ സമ്മര്‍ദ്ദം കൂട്ടി.