കൊച്ചി: ഐഎസ്എല്ലിൽ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് സാങ്കേതികമായി ഇപ്പോഴും പ്ലേ ഓഫ് സാധ്യതയുണ്ട്. എന്നാല്‍ മഞ്ഞപ്പടയ്ക്ക് മുന്നേറണമെങ്കില്‍ മുംബൈ, ഗോവ , ജാംഷഡ്പൂര്‍ ടീമുകള്‍ കൂടി കനിയണം. 34 പോയിന്‍റുമായി പ്ലേ ഓഫ് ഉറപ്പിച്ച ബംഗളൂരു എഫ് സിക്ക് പുറമേ 29 പോയിന്‍റ് വീതം ഉള്ള പൂനെ സിറ്റി , ചെന്നൈയിന്‍ എഫ് സി എന്നിവയുടെ നിലയും ഏറെക്കുറെ സുരക്ഷിതമാണ്.
നാലാം സ്ഥാനത്തിനായി മത്സരിക്കുന്നത് 4 ടീമുകള്‍. നിലവില്‍ 26 പോയിന്‍റുമായി നാലാമതുളള ജംഷഡ്പൂര്‍ എഫ് സി. , 25 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്സ് , 23 പോയിന്‍റുള്ള മുംബൈ സിറ്റി , 21 പോയിന്‍റുള്ള ഗോവ എഫ് സി. വ്യാഴാഴ്ച ബംഗളുരുവിനെതിരായ അവസാന മത്സരത്തിൽ ജയിച്ച് 28 പോയിന്‍റിലേക്കുയര്‍ന്നാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താന്‍ വഴിയുണ്ട്.
എന്നാൽ അതിന് മറ്റ് 3 ടീമുകളുടെ മത്സരഫലം കൂടി അനുകൂലമാകണം. ബംഗളുരു , ഗോവ എന്നീ ശക്തരായ എതിരാളികളെ അവസാന മത്സരത്തിൽ നേരിടുന്ന ജംഷഡ്പൂര്‍ രണ്ട് കളിയും തോൽക്കുകയോ പരമാവധി ഒരു പോയിന്‍റ് കൂടി മാത്രം നേടുകയോ വേണം. ഗോവയ്ക്ക് മൂന്ന് ടീമുകളെ ബാക്കിയുണ്ട്. ജംഷഡ്പൂര്‍ , എടികെ , പൂനെ സിറ്റി. ഗോവ ജംഷഡ്പൂരിനെ തോൽപ്പിക്കുകയും മറ്റ് രണ്ട് ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍
ഒന്നിലെങ്കിലും തോൽക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്സിന് നേട്ടമാകും .
മുംബൈയ്ക്ക് എതിരാളികള്‍ ചെന്നൈയിനെയും ഡൽഹിയെയുമാണ്. 2 കളിയും മുംബൈ ജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് പേടിക്കേണ്ടതുള്ളൂ.
ഇത്രയും പറഞ്ഞത് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ തോൽപ്പിച്ചാൽ മാത്രം പ്രസക്തമാകുന്ന കണക്കുകള്‍. ബംഗളുരുവിനെതിരായ മത്സരം സമനിലയായാൽ
മഞ്ഞപ്പടയുടെ വഴിയടയും.
