ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാല് വിക്കറ്റുകള്‍ നഷ്ടം. 297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്.

ഷിംല: ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാല് വിക്കറ്റുകള്‍ നഷ്ടം. 297 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. 33 ഓവര്‍ ബാക്കി നില്‍ക്കെ 61 റണ്‍സ് കൂടി നേടിയാല്‍ കേരളത്തിന് വിജയം സ്വന്തമാക്കാം. സച്ചിന്‍ ബേബി (72) സഞ്ജു സാംസണ്‍ (18) എന്നിവരാണ് ക്രീസില്‍. ഒരു ഘട്ടത്തില്‍ രണ്ടിന് 206 എന്ന ശക്തമായ നിലയിലായിരുന്നു കേരളം. എന്നാല്‍ അടുത്തടുത്ത ഓവറുകളില്‍ വിനൂപ് (96), മുഹമ്മദ് അസറുദ്ദീന്‍ (0) എന്നിവരെ നഷ്ടമായത് കേരളത്തിന് ക്ഷീണം ചെയ്തു. 

ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. എന്നാല്‍ വിനൂപ്- സച്ചിന്‍ ബേബി കൂട്ടുക്കെട്ട് കേരളത്തിന് തുണയായി. ഇരുവരും 101 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വിനൂപിനെ പുറത്താക്കി എം.ജെ ദഗാര്‍ ഹിമാചലിന് ബ്രേക്ക് ത്രൂ നല്‍കി. നാല് റണ്‍സിനാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് വിനൂപിന്റെ ഇന്നിങ്‌സ്. തൊട്ടടുത്ത ഓവറില്‍ അസറുദ്ദീനും പവലിയനില്‍ തിരിച്ചെത്തി. അസറിനെ പി.എസ് ചോപ്ര പുറത്താക്കുകയായിരുന്നു.

വി.എ ജഗദീഷ്, വിഷ്ണു വിനോദ്, എന്നിവര്‍ ബാറ്റിങ്ങിന് ഇറങ്ങാനിരിക്കെ കേരളത്തിന് വിജയപ്രതീക്ഷയുണ്ട്. വിജയിച്ചാല്‍ കേരളം നോക്കൗട്ട് റൗണ്ടില്‍ കടക്കാനും സാധ്യതയുണ്ട്. രണ്ടാം ഇന്നിങ്സില്‍ എട്ടിന് 285 എന്ന നിലയില്‍ നില്‍ക്കേ ഹിമാചല്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കേരളത്തിനായി സിജോമോന്‍ നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് വീഴ്ത്തി.