രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി മികവില്‍ മധ്യപ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി മികവില്‍ മധ്യപ്രദേശിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. 265 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെന്ന നിലയിലാണ്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് ഇനിയും 39 റണ്‍സ് കൂടി വേണം.

മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ കളിയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പോരാട്ടമാണ് കേരളത്തിന്റെ അഭിമാനം കാത്തത്. ഏകദിന ശൈലിയില്‍ ആക്രമിച്ചു കളിച്ച സച്ചിന്‍ ബേബി 141 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. 113 റണ്‍സുമായി ക്രീസിലുള്ള സച്ചിന് പിന്തുണയുമായി 63 റണ്‍സെടുത്ത വിഷ്ണു വിനോദുമുണ്ട്. ഇരുവരും ചേര്‍ന്ന ഏഴാം വിക്കറ്റഅ കൂട്ടുകെട്ട് 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

വി എ ജഗദീഷ്(26), സഞ്ജു സാംസണ്‍(19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. ജഗദീഷിനെ മിഹിര്‍ വിഹാരി പുറത്താക്കിയപ്പോള്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതം ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ സഞ്ജു റണ്ണൗട്ടാവുകയായിരുന്നു.