നാലാം ദിനം കളി അവസാനിക്കുമ്പോള്‍ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്.

ഡബ്ലിന്‍: അയര്‍ലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി കെവിന്‍ ഒബ്രയാന്റെ പേരില്‍. പാക്കിസ്ഥാനെതിരേ ഒബ്രയാന്‍- സ്റ്റുവര്‍ട് തോംപ്‌സണ്‍ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ നേടിയ 114 റണ്‍സാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ അവര്‍ക്ക് 139 റണ്‍സ് ലീഡുണ്ട്. 

ഡബ്ലിന്‍ ടെസ്റ്റിന്റെ നാലാം ദിവസം 64/0 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് അഞ്ച് റണ്‍സ് കൂടി നേടുന്നതിനിടയില്‍ എഡ് ജോയിസിനെ നഷ്ടമായി. 43 റണ്‍സ് നേടിയ ജോയിസ് റണ്ണൗട്ട് ആവുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയേയും നഷ്ടമായ ആതിഥേയരുടെ നില പരുങ്ങലിലായി. നിയാല്‍ ഒ ബ്രൈന്‍(18), വില്യം പോര്‍ട്ടര്‍ ഫീല്‍ഡ്(32), പോള്‍ സ്റ്റര്‍ലിങ് (11), ഗാരി വില്‍സണ്‍ (12) എന്നിവരും വേഗത്തില്‍ പുറത്തായപ്പോള്‍ അയര്‍ലണ്ട് 157ന് ആറ് എന്ന നിലയിലായി. 

പിന്നീട് സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ (53) കെവിന്‍ ഒബ്രിയാനുമാണ് അയര്‍ലന്‍ഡിനെ ലീഡിനേക്ക് നയിച്ചത്. തോംപ്‌സണ്‍ പുറത്തായെങ്കിലും ടൈറോണ്‍ കെയന്റെ (പുറത്താവാതെ 67 പന്തിന്‍ 8) ചെറുത്ത് നില്‍പ്പ് ആതിഥേയര്‍ക്ക് സഹായകമായി. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും മുഹമ്മദ് അബ്ബാസ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഒരു വിക്കറ്റ് നേടിയത് ഷദബ് ഖാനാണ്.