ദില്ലി: അഭിമാനതാരങ്ങള്‍ക്ക് രാജ്യത്തിന്റെ അംഗീകാരം. പി വി സിന്ധുവും സാക്ഷി മാലിക്കും അടക്കം നാലു കായിക താരങ്ങള്‍ക്ക് ഖേല്‍രത്‌നാ പുരസ്‌കാരം രാഷ്ടപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു. റിയോ ഒളിംപിക്‌സ് ബാഡ്‌മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ പി വി സിന്ധു, ഗുസ്‌തിയില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയ സാക്ഷി മാലിക്ക്, ജിംനാസ്‌റ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ ദിപ കര്‍മാക്കര്‍, ഷൂട്ടിംഗ് താരം ജിത്തു റായ് എന്നിവര്‍ക്കാണ് രാജ്യം ഖേല്‍രത്‌ന പുരസ്‌ക്കാരം നല്‍കി ആദരിച്ചത്. റിയോ ഒളിംപിക്‌സില്‍ ജിത്തു റായ് നിരാശപ്പെടുത്തിയെങ്കിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ പ്രകടനം കണക്കിലെടുത്താണ് ഖേല്‍രത്‌നയ്‌ക്ക് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തത്.

അതേസമയം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു.