കേപ്‌ടൗണ്‍: ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി മേളം നടത്തുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഏകദിന കരിയറിലെ 34-ാം സെഞ്ചുറി നേടിയിരിക്കുന്നു കോലി. പരമ്പരയിലെ രണ്ടാം സെഞ്ചുറി കൂടിയാണ് കേപ്‌ടൗണില്‍ കോലി സ്വന്തം പേരിലാക്കിയത്. ഇതോടെ കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കോലി. 

ഏകദിന നായകനായ ശേഷമുള്ള വിരാട് കോലിയുടെ 12-ാം സെഞ്ചുറിയാണ് കേപ്‌ടൗണില്‍ പിറന്നത്. 11 സെഞ്ചുറികള്‍ നേടിയ ബാറ്റിംഗ് വിസ്മയം സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. എന്നാല്‍ ഗാംഗുലിയെക്കാള്‍ വളരെ വേഗത്തിലാണ് കോലി നേട്ടത്തിലെത്തിയതെന്നത് സവിശേഷതയാണ്. ഗാംഗുലി 142 ഇന്നിംഗ്സുകളില്‍ സ്വന്തമാക്കിയ നേട്ടം പിന്നിടാന്‍ കോലിക്ക് വെറും 43 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളൂ.

159 പന്തില്‍ 160 റണ്‍സ് നേടിയ കോലി ദക്ഷിണാഫ്രിക്കയില്‍ ആതിഥേയര്‍ക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ ഉയര്‍ന്ന സ്കോറും സ്വന്തം പേരിലാക്കി. 2001ല്‍ സൗരവ് ഗാംഗുലി നേടിയ 127 റണ്‍സാണ് കോലിയുടെ 34-ാം സെഞ്ചുറിയില്‍ പഴങ്കഥയായത്. കോലി 119 പന്തുകളില്‍ നിന്ന് സെഞ്ചുറിയിലെത്തിയത് ഒരു സിക്സ് പോലുമില്ലാതെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശക താരത്തിന്‍റെ ഉയര്‍ന്ന സ്കോറും കോലിയുടേതായി. 

2001-2002ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതികെ 283 റണ്‍സ് നേടിയ ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതിനകം 318 റണ്‍സ് കോലി നേടിക്കഴിഞ്ഞു. കേപ്‌ടൗണിലെ ന്യൂലന്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ സെഞ്ചുറിയാണ് മൂന്നാം ഏകദിനത്തില്‍ കോലി കുറിച്ചത്.