ദില്ലി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ മുരളി വിജയ്ക്ക് പുറകെ കോലിയും സെഞ്ച്വറി തികച്ചു. ടെസ്റ്റില്‍ കോലിയുടെ 20 മത്തെ സെഞ്ച്വറിയാണിത്. ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് എന്ന നിലയിലാണ്. 110 പന്തുകളില്‍ നിന്ന് പതിനാല് ബൗണ്ടറികള്‍ സഹിതമാണ് കോലി 20 ാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ കോലി തന്റെ കരിയറില്‍ 5000 റണ്‍സ് നേടുന്ന 11 ാമത്തെ ഇന്ത്യന്‍ താരമായി. മുരളി വിജയ് നേരത്തെ 170 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയിരുന്നു.

23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും പൂജാരയുമാണ് പുറത്തായത്. ദില്‍റുവാന്‍ പെരേരക്കും ഗാമജിനുമാണ് വിക്കറ്റുകള്‍. ധവാനെ പുറത്താക്കിയ ദില്‍റുവാന്‍ പെരേര വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ശ്രീലങ്കന്‍ ബൗളറായി. ഇരുപത്തഞ്ചാം ടെസ്റ്റിലാണ് ദില്‍റുവാന്‍ നൂറാം വിക്കറ്റ് നേടിയത്. 27 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരന്റെ റെക്കോഡാണ് പെരേര മറികടന്നത്. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.