വിരാട് കൊഹ്‌ലി- ഒരു ക്രിക്കറ്റര്‍ എന്നതിനേക്കാള്‍, ആര്‍ക്കും പ്രചോദനമാകുന്ന വ്യക്തിത്വമായി വളര്‍ന്നിരിക്കുന്നു. മുമ്പ് മൈതാനത്ത് അപക്വമായി പെരുമാറിയിരുന്ന കൊഹ്‌ലി അല്ല ഇന്നത്തെ കൊഹ്‌ലി. ഏറെ പക്വതയോടെ ഇടപെടുന്ന, സഹായം തേടുന്നവരെ നിരാശരാക്കാത്ത കൊഹ്‌ലിയെയാണ് ഇന്നു കാണാനാകുന്നത്. ഇതുകൊണ്ടുതന്നെ കൊഹ്‌ലിക്ക് ഇന്ത്യയില്‍ മാത്രമല്ല, അതിര്‍ത്തിക്കപ്പുറത്തുനിന്നും ആരാധകര്‍ ഏറെയാണ്. പാകിസ്ഥാനിലെ പ്രമുഖ അംപയര്‍ അലീംദാറിന്റെ മകന്‍ ഹസന്‍ ദാര്‍ ഈയിടെ കൊഹ്‌ലിക്കു ഒരു അഭിനന്ദന വീഡിയോ സന്ദേശം അയച്ചുകൊടുന്നു. ഹസന്‍ ദാറിന്റെ സന്ദേശം, വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന അലീംദാര്‍ തന്നെയാണ് കൊഹ്‌ലിക്ക് കൈമാറിയത്. അധികം വൈകാതെ തന്നെ ഹസന്‍ ദാറിന് മറുപടിയുമായി കൊഹ്‌ലിയും ഒരു വീഡിയോ സന്ദേശം തിരിച്ചയച്ചു. ഹലോ ഹസന്‍ ജി എന്നു തുടങ്ങുന്ന കൊഹ്‌ലിയുടെ സന്ദേശത്തില്‍, താങ്കളുടെ വീഡിയോ പിതാവില്‍നിന്ന് ലഭിച്ചുവെന്നും വളരെ നന്ദിയുണ്ടെന്നും കൊഹ‌്‌ലി പറയുന്നു. കഠിനാധ്വാനവും അര്‍പ്പണമനോഭാവവുമാണ് ജീവിതത്തില്‍ വിജയങ്ങള്‍ കൊണ്ടുവരുന്നതെന്നും, താങ്കള്‍ക്ക് മികച്ചൊരു ക്രിക്കറ്ററായി മറാന്‍ സാധിക്കുമെന്നും കൊഹ്‌ലി പറയുന്നു. സ്വന്തം കഴിവില്‍ വിശ്വസിക്കണമെന്ന് ഉപദേശിച്ച കൊഹ്‌ലി, അധികം വൈകാതെ നേരില്‍ കാണാനാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഓട്ടോഗ്രാഫോട് കൂടിയ ഒരു ബാറ്റ് ഉടന്‍ തന്നെ അയച്ചുനല്‍കാമെന്ന ഉറപ്പോടെയാണ് കൊഹ്‌ലി വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടി കൊഹ്‌ലി ഒരു റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കിയിരുന്നു. വിദേശത്ത് ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തം പേരില്‍ കുറിച്ചത്.

കൊഹ്‌ലിയുടെ വീഡിയോ സന്ദേശം